ചെന്നൈ: ആദായ നികുതി വകുപ്പ് നടത്തിയ റെയിഡിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് കണ്ടെത്തിയത് 220 കോടി രൂപയുടെ കള്ളപ്പണം. പ്രമുഖ ടൈൽ- സാനിറ്ററിവെയർ നിർമാതാക്കളിൽ നിന്ന് കള്ളപ്പണം കണ്ടെത്തിയിട്ടുണ്ടെന്ന് സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) അറിയിച്ചു.
ദക്ഷിണേന്ത്യയിൽ തന്നെ അറിയപ്പെടുന്ന കമ്പനിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ടൈലുകളുടെയും സാനിറ്ററിവെയറുകളുടെയും നിർമ്മാണത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയിൽ നിന്ന് റെയ്ഡിനിടെ 8.30 കോടി രൂപ പിടിച്ചെടുത്തതായി സിബിഡിടി പ്രസ്താവനയിൽ പറഞ്ഞു.
പരിശോധനയ്ക്കിടെ കണക്കിൽപ്പെടാത്ത ചില ഇടപാടുകളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. എല്ലാം കൂടെ 220 കോടി രൂപയുടെ കള്ളപ്പമാണ് കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ഉടമകൾക്ക് സാധിച്ചില്ല. പരിശോധന തുടരുകയാണെന്നും ശനിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫെബ്രുവരി 26 ന് തമിഴ്‌നാട്, ഗുജറാത്ത്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 20 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
അതേസമയം, തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന വേളയിൽ വോട്ടർമാരെ സ്വാധീനിക്കാനായി ആരെങ്കിലും പണം നൽകുന്നുണ്ടോയെന്നതിനെപ്പറ്റിയും ആദായനികുതി വകുപ്പ് നിരീക്ഷിക്കും.ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമുൾപ്പടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |