ഒറ്റപ്പാലം: 35 വർഷം അദ്ധ്യാപകൻ, അതിൽ 30 വർഷവും പ്രധാനാദ്ധ്യാപകനെന്ന അപൂർവ നേട്ടവുമായി വിരമിക്കുകയാണ് കുളപ്പുള്ളി ആരിയഞ്ചിറ യു.പി.എസിൽ സേവനമനുഷ്ഠിക്കുന്ന കാതുവീട്ടിൽ കൃഷ്ണൻകുട്ടി എന്ന കുട്ടൻ മാഷ്.
വേറിട്ട നേട്ടവുമായി അദ്ധ്യാപന ജീവിതത്തോട് വിട പറയുന്ന കുട്ടൻ മാഷ് തായമ്പകയും കൃഷിയും മറ്റുമായി തന്റെ വിശ്രമ കാലം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചെണ്ട, മൃദംഗം, പുല്ലാങ്കുഴൽ, ഇടക്ക, മദ്ദളം എന്നിവയിൽ പ്രാവീണ്യമുള്ള മാഷ് നല്ലൊരു തായമ്പക കലാകാരനാണ്. മകൻ ആകാശ് കൃഷ്ണനും തായമ്പകയിൽ കൂട്ടായി ഒപ്പമുണ്ട്.
40 വർഷമായി കുളപ്പുള്ളി തൃപ്പുറ്റ ക്ഷേത്രത്തിലെ വാദ്യ അടിയന്തിര ചുമതലക്കാരൻ കൂടിയാണ് മാഷ്. ഉത്സവപ്പറമ്പുകളിൽ തായമ്പകയിൽ മാറ്റുരയ്ക്കാനും രംഗത്തുണ്ടാവും. എൻജിനീയർ കൂടിയായ മകൻ മാഷിൽ നിന്നാണ് തായമ്പക പരിശീലിച്ചത്.
വാദ്യകലകളെ പോലെ ജൈവ പച്ചക്കറിയിലും മാഷ് തല്പരനാണ്. വിഷരഹിത പച്ചക്കറി കൃഷി വീട്ടിലും വിദ്യാലയത്തിലും വിജയകരമായി നടത്തുന്നു. സ്‌കൂൾ വളപ്പിലെ പച്ചക്കറി തോട്ടത്തിൽ 500 ചേന നട്ടാണ് മാഷ് പടിയിറിങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |