തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകളും വിദേശ മദ്യ ചില്ലറ വില്പന ശാലകളും വീണ്ടും അടഞ്ഞതോടെ, 35,000 ത്തോളം തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. അനുദിനം കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനാൽ മദ്യശാലകൾ ഇനി എന്നു തുറക്കുമെന്ന് നിശ്ചയമില്ല. സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടത്തിന് പുറമെ, ബാറുടമകളും പ്രതിസന്ധിയിലാവും.
650 ഓളം ബാർ ഹോട്ടലുകളാണ് പ്രവർത്തനത്തിലുള്ളത്. ഇതിൽ ഭൂരിഭാഗവും ത്രീസ്റ്റാറുകളാണ്. 200 ഓളം ഫോർ സ്റ്റാറുകളുണ്ട്. 75 ൽ താഴെയാണ് ഫൈവ് സ്റ്റാറുകളുടെ എണ്ണം. ബിയർ ആൻഡ് വൈൻ പാർലറുകൾ 318.എഎണ്ണം. 30 മുതൽ 50 വരെ തൊഴിലാളികളാണ് ത്രീ സ്റ്റാർ/ ഫോർ സ്റ്റാർ ഹോട്ടലിൽ . നാലു മുതൽ 10 വരെ സെക്യൂരിറ്റി ജീവനക്കാരുമുണ്ടാവും. . മിക്ക ബാറുകളിലും വെയിറ്റർമാർക്ക് 8000 മുതൽ 12,000 രൂപ വരെയാണ് ശമ്പളം.കൗണ്ടറിലും കാഷിലുമുള്ള ജീവനക്കാർക്ക് 15,000 വരെ ലഭിക്കാറുണ്ട്.
ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ശമ്പളത്തിന് മാറ്റമുണ്ട്. അംഗീകൃത കോഴ്സുകൾ പഠിച്ചോ, പരിശീലനം നേടിയോ എത്തുന്നവരാവും ഇവിടങ്ങളിലെ വെയിറ്റർമാരും ഫ്ളോർ ജീവനക്കാരും. അംഗീകൃത തൊഴിലാളികൾക്ക് പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളുണ്ട്. പുതിയ ബാറുകളിലെ ജീവനക്കാരിലേറെയും അന്യസംസ്ഥാനക്കാരാണ്.
ബെവ്കോയിലെ
താത്കാലികക്കാർ
ബിവറേജസ് കോർപ്പറേഷന്റെ 270 ചില്ലറ വില്പന ശാലകളിലെ ജീവനക്കാർക്ക് ശമ്പളം കിട്ടുമെങ്കിലും ദിനബത്ത നഷ്ടമാവും. നാല് മണിക്കൂർ അധിക ജോലി സമയത്തിനാണ് ബത്ത. മുൻ അബ്കാരി തൊഴിലാളികൾക്ക് ഇത് 420 രൂപയും, പി.എസ്.സി വഴി നിയമിച്ചവർക്ക് 475 രൂപ വരെയുമാണ്. സ്വീപ്പർമാരായി ജോലി ചെയ്യുന്ന ദിവസ വേതനക്കാർ വഴി മുട്ടും.പഞ്ചായത്തു പരിധിയിൽ ഇത് 185 ഉം നഗരസഭാ പരിധിയിൽ 215 ഉം രൂപ വീതമാണ്.
'30 ലക്ഷം രൂപയാണ് ഒരു വർഷത്തെ ലൈസൻസ് ഫീസ്. മിക്ക ബാറുകളും നവീകരിച്ചത് ബാങ്ക് ലോണിലാണ്. കറണ്ട് ചാർജ് ഇനത്തിൽ വലിയൊരു തുക വേണം. മുമ്പ് ബാറുകൾ അടഞ്ഞു കിടന്നപ്പോൾ തൊഴിലാളികൾക്ക് ശമ്പളത്തിന്റെ നിശ്ചിത ശതമാനം നൽകിയിരുന്നു. ഇനി അങ്ങനെ നൽകേണ്ടതില്ലെന്നാണ് ഉടമകളുടെ തീരുമാനം.
-ബിജു രമേശ് ,
ബാറുടമ
മദ്യം വീട്ടുപടിക്കൽ
ഉടൻ എത്തില്ല
തിരുവനന്തപുരം: സ്വകാര്യ ഏജൻസികൾ വഴി മദ്യം വീടുകളിലെത്തിക്കാനുള്ള നടപടികൾ ഉടനില്ല.രാഷ്ട്രീയ തീരുമാനവും നിയമഭേദഗതിയും വഴി ഇലേക്ക് കടക്കാനാവൂ. പുതിയ സർക്കാർ
വന്ന ശേഷം ഇതേക്കുറിച്ച് ആലോചിച്ചാൽ മതിയെന്ന നിലപാടിലാണ് ബിവറേജസ് കോർപ്പറേഷൻ. കർണാടകത്തിൽ ഓൺലൈൻ മദ്യവില്പനയ്ക്കുള്ള നടപടികൾ ഹൈക്കോടതി തടഞ്ഞതും പുനർചിന്തനത്തിന് കാരണമായി.
കോർപ്പറേഷനിലെ പ്രതിപക്ഷ സംഘടനയ്ക്ക് തുടക്കത്തിലെ ഈ നീക്കത്തോട് വിയോജിപ്പാണ്. കെ.സി.ബി.സിയും പ്രതിഷേധവുമായി രംഗത്തുണ്ട്. നേരത്തേ ചില്ലറ വില്പനശാലകളും ബാറുകളുംവഴി മദ്യ വില്പന നടത്താൻ പ്രത്യേക ആപ്പ് കൊണ്ടു വന്നിരുന്നു. തുടക്കത്തിൽ ഇതിന്റെ പേരിൽ ബിവറേജസ് കോർപ്പറേഷൻ കുറെ പഴിയും കേട്ടു. ബാറുകളും ഷോപ്പുകളും തുറന്നതോടെ ആപ്പ് പ്രവർത്തനം അവസാനിപ്പിച്ചു. കോർപ്പറേഷൻ വെബ്സൈറ്റിൽ ചില പരിഷ്കാരങ്ങൾ വരുത്തി ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കാനായിരുന്നു തീരുമാനം. . ഇനി അടുത്ത സർക്കാർ വന്ന ശേഷമേ കാര്യങ്ങൾക്ക് വ്യക്തത വരൂ. ഭീതിജനകമാം വിധം കൊവിഡ് വ്യാപിക്കുമ്പോൾ വീടുകളെ മദ്യശാലകൾക്ക് സമാനമാക്കുന്ന തീരുമാനം ജനവികാരം എതിരാക്കുമെന്നും ആശങ്കയുണ്ട്.
'ഓൺലൈൻ ബുക്കിംഗ് വഴി വീടുകളിൽ മദ്യമെത്തിക്കുന്നതിൽ സർക്കാരിന്റെ നയപരമായ തീരുമാനം വേണം'.
-യോഗേഷ് ഗുപ്ത,
ബെവ്കോ എം.ഡി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |