കൊവിഡ് രോഗികൾക്കായി ജില്ലയിൽ ഓക്‌സിജൻ സൗകര്യമുള്ള 2000 കിടക്കകൾ
കൊല്ലം : ജില്ലയിൽ വർദ്ധിച്ചുവരുന്ന കൊവിഡ് രോഗികളുടെ ചികിത്സ സുഗമമാക്കാൻ 10000 കിടക്കകൾ സജ്ജമാക്കുന്നു. ഇതിൽ 2000 കിടക്കകളിൽ ഓക്‌സിജൻ സൗകര്യമുണ്ടാകും. രണ്ടാംഘട്ടവ്യാപനത്തിൽ രോഗികൾക്ക് ശ്വാസതടസം വലിയ പ്രശ്‌നമാവുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് 2000 ഓക്‌സിജൻ കിടക്കകൾ ജില്ലയിൽ സജ്ജമാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ തയ്യാറാക്കുന്ന ഡൊമിസിൽ കെയർ സെന്ററുകളിലാണ് നിശ്ചിത എണ്ണം ഓക്‌സിജൻ കിടക്കകൾകൂടി ക്രമീകരിക്കുന്നത്. 11 ബ്ലോക്കുകളിലായാണ് ഇവ സജ്ജമാക്കുക. എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കുകയാണ്. ഇന്ന് മുതൽ മിക്കസ്ഥലങ്ങളിലും ഇവ പ്രവർത്തനസജ്ജമാകും. ഒരു പഞ്ചായത്തിൽ ഏറ്റവും കുറഞ്ഞത് 110നും 120നും ഇടയിൽ സാധാരണ കൊവിഡ് ചികിത്സാ കിടക്കകളുണ്ടാകും.
മൊത്തം സജ്ജീകരിക്കുന്ന കിടക്കകൾ - 10,000
ഇതിൽ ഓക്‌സിജൻ സൗകര്യമുള്ളവ - 2000
മൊത്തം ബ്ലോക്കുകൾ - 11
ഒരു ബ്ലോക്കിലെ ഓക്‌സിജൻ കിടക്കകൾ -180 - 185
പഞ്ചായത്തുകളിലെ കിടക്കകൾ - 8000
ഒരു പഞ്ചായത്തിൽ ഏറ്റവു കുറഞ്ഞ കിടക്കകൾ -110 - 120
സർക്കാർ ആശുപത്രി ഐ.സി.യുകൾ - 455
വെന്റിലേറ്ററുകൾ - 115
ഐ.സി.യുകളും വെന്റിലേറ്ററും
പാരിപ്പള്ളി മെഡി. കോളേജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഐ.സി.യുകളും വെന്റിലേറ്റർ സംവിധാനവും പൂർണതോതിൽ സജ്ജമാക്കുകയാണ്. വരുന്ന രണ്ട് ആഴ്ചകളിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാനാണ് സാദ്ധ്യത. അത് മുന്നിൽക്കണ്ടാണ് ജില്ലാഭരണകൂടം എല്ലാ ഒരുക്കങ്ങളും നടത്തി കൊവിഡിനെ ചെറുക്കാൻ തയ്യാറാകുന്നത്. മെഡിക്കൽ ഓഫീസർമാർ, നഴ്‌സുമാർ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സേവനം ഒാരോ കേന്ദ്രങ്ങളിലും ലഭ്യമാക്കും.
രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ 2000 ഓക്‌സിജൻ കിടക്കകൾ ഉൾപ്പടെ 10,000 കിടക്കകളാണ് ഇന്നും നാളെയുമായി സജ്ജമാക്കുന്നത്.
ബി. അബ്ദുൾ നാസർ, ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |