പാലക്കാട്: ജില്ലയിൽ കൊവിഡ് പെരുകുന്ന സഹാചര്യത്തിൽ എല്ലാ ദിവസവും വാരാന്ത്യ നിയന്ത്രണത്തിന് സമാനമായി പരിശോധന ശക്തമാക്കി പൊലീസ്. ജില്ലയിൽ സമ്പർക്ക വ്യാപനവും ഉറവിടമറിയാത്ത കേസുകളും പ്രതിദിനം വർദ്ധിക്കുന്നതിനാൽ ജനം പുറത്തിറങ്ങുന്നത് നിയന്ത്രിക്കാത്ത പക്ഷം സ്ഥിതി കൂടുതൽ മോശമാകുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണിത്.
അത്യാവശ്യങ്ങൾക്കും ജോലിക്ക് പോകുന്നതിനും നിയന്ത്രണമില്ലെങ്കിലും യാതൊരു കാരണമില്ലാതെ പുറത്തിറങ്ങി നടക്കുന്നവർക്കെതിരെയാണ് കർശന നടപടി. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം സ്വകാര്യ വാഹനങ്ങളിലും ഇരുചക്ര വാഹനങ്ങളിലും വരുന്നവരെ തടഞ്ഞ് പരിശോധിക്കുന്നുണ്ട്. യാത്രയുടെ ഉദ്ദേശ ലക്ഷ്യം കാണിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ ആവർത്തിച്ചാൽ പിഴയടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയാണ് തിരിച്ചയക്കുന്നത്.
സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർ കുറവാണെങ്കിലും സുരക്ഷാ മാനദണ്ഡം പരിശോധിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും പരിശോധന ശക്തമാണ്. കണ്ടെയിൻമെന്റ് സോണുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിദിനം കണ്ടെയിൻമെന്റ് സോൺ വർദ്ധിക്കുകയാണ്. നഗരങ്ങളിൽ മാത്രമല്ല ഗ്രാമീണ മേഖലകളിലും രോഗവ്യാപനം കൂടുന്നതിനാൽ ആശങ്കയിലാണ് ആരോഗ്യവകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |