വർക്കല: ശിവഗിരി മഠത്തിലെ സന്യാസിയും വാഗ്മിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി സൂക്ഷ്മാനന്ദയുടെ സഹോദരനുമായ സ്വാമി ലോകേശാനന്ദ (64) സമാധിയായി.
ഇന്നലെ രാവിലെ 8.25ന് വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയവാൽവിലുണ്ടായ അണുബാധയെ തുടർന്ന് ആറ് മാസത്തോളമായി ആശുപത്രി ചികിത്സയിലായിരുന്നു. ഇതിനിടയിൽ തലച്ചോറിനും വൃക്കകൾക്കും അസുഖം ബാധിച്ചിരുന്നു. വർക്കല, കായിക്കര ശങ്കരിവിലാസത്തിൽ മിലട്ടറി ഉദ്യോഗസ്ഥനായിരുന്ന പരേതനായ സദാശിവന്റെയും പരേതയായ ഭാനുമതിയുടെയും ആറ് മക്കളിൽ ഏറ്റവും ഇളയ പുത്രനാണ് സ്വാമി ലോകേശനന്ദ. 1982-ൽ ശിവഗിരി മഠാധിപതി ആയിരുന്ന ഗീതാനന്ദ സ്വാമികളിൽ നിന്ന് സന്യാസദീക്ഷ സ്വീകരിക്കുമ്പോൾ 22 വയസ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ചന്ദ്രചൂഡൻ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. 'മായയും മഹിമയും' എന്ന കൃതിയിലൂടെയാണ് എഴുത്തിന്റെ ലോകത്ത് ശ്രദ്ധേയനായത്. 1994-ൽ ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയായിരുന്നു. നിലവിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗമായ ലോകേശാനന്ദ ശിവഗിരി തീർത്ഥാടന കനകജൂബിലി, അരുവിപ്പുറം പ്രതിഷ്ഠാശതാബ്ദി ആഘോഷങ്ങൾക്ക് സ്വാമി ശാശ്വതികാനന്ദയോടൊപ്പംനിന്ന മുൻനിര സംഘാടകനായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശിവഗിരി സമാധിപ്പറമ്പിൽ ഭൗതികദേഹം വൈകിട്ട് മൂന്ന് മണിയോടെ സമാധിയിരുത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സമാധി ഇരുത്തലിനോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനയും പൂജയും നടന്നു. മറ്റ് സഹോദരങ്ങൾ: ശാന്ത, പരേതനായ റോഷൻ (റിട്ട. ഡി.വൈ.എസ്.പി), ദയാൽ
(ബൊട്ടാണിക്കൽ ഗാർഡൻ റിട്ട. പി.ആർ.ഒ), സുപ്രഭ.
ഫോട്ടോ- സമാധിയായ സ്വാമി ലോകേശാനന്ദ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |