കോഴിക്കോട്: മാനാഞ്ചിറയ്ക്ക് അഭിമുഖമായി ചരിത്രസ്മാരകം പോലെ നിറംമങ്ങിനിൽക്കുന്ന കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിക്ക് താഴുവീണിട്ട് 12 വർഷം. മൂന്ന് വർഷം മുമ്പ് സർക്കാർ ഏറ്റെടുത്തുകൊണ്ടുളള ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയെങ്കിലും നടപടി ക്രമങ്ങൾ എങ്ങുമെത്തിയില്ല. അറ്റകുറ്റപ്പണി നടക്കാത്തതിനാൽ കെട്ടിടം തകർന്നു വീഴാറായ അവസ്ഥയിലാണ്. ഫാക്ടറിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് ഇപ്പോഴും ഈ കെട്ടിടത്തിലാണ്. 1844ൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഭിത്തികൾ അടർന്നുവീഴുന്നത് ഇവിടെയുളള ജീവനക്കാരുടെ ജീവനും ഭീഷണിയായിട്ടുണ്ട്. ചുറ്റും കാടുകയറിയതിനാൽ കോംപൗണ്ടിലേക്ക് പ്രവേശിക്കുക തന്നെ ദുഷ്ക്കരം. പ്രേത സിനിമകളെ ഓർമ്മിപ്പിക്കുന്ന കെട്ടിടത്തിനുള്ളിൽ ഒരു ഒാഫീസ് പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞാൽ കേൾക്കുന്നവർക്ക് അതിശയമാണ്. ഫാക്ടറികൾക്കുള്ളിലെ നെയ്ത്ത് ഉപകരണങ്ങളും മറ്റും നശിച്ച നിലയിലാണ്. 107 തൊഴിലാളികളാണ് ഇപ്പോഴുളളത്. ഇവർക്ക് ആശ്വാസ ധനമായി 5000 രൂപ ലഭിച്ചുവന്നിരുന്നെങ്കിലും ഇവരിൽ 4 പേർ മരിച്ചെന്നും 20 ഓളം പേർക്ക് 58 വയസ് കഴിഞ്ഞെന്നും കാണിച്ച് സഹായ ധനം കെ.എസ്.ഐ.ഡി.എസ് നിർത്തലാക്കി. നെയ്ത്ത് ഫാക്ടറി തുറക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നെങ്കിലും അവയൊന്നും ഫലം കണ്ടിരുന്നില്ല. സർക്കാർ ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കി നെയ്ത്ത് ഫാക്ടറി തുറക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |