കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം ഫാം ബ്രാൻഡ് കുടകൾ വിപണിയിലേക്ക്. ആദ്യഘട്ടത്തിൽ രണ്ടായിരം കുട വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മേയ് രണ്ടാം വാരത്തോടു കൂടി കുടകൾ വിപണിയിൽ എത്തും.
ആറളം ഫാം സ്‌പെഷ്യൽ ട്രൈബൽ പ്രോജക്ടിന്റെ ഭാഗമായാണ് കുട നിർമ്മാണ പരിശീലനം സംഘടിപ്പിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കക്കുവ കമ്യൂണിറ്റി ഹാളിൽ നടന്ന കുടനിർമ്മാണ പരിശീലനത്തിൽ 28 ആദിവാസി സ്ത്രീകളാണ് പങ്കെടുത്തത്. ഇതിൽ നിന്നും മികച്ച രീതിയിൽ കുടകളുണ്ടാക്കിയ 11 പേരെ തിരഞ്ഞെടുത്ത് ഇവർക്ക് മൂന്ന് ദിവസത്തെ പ്രത്യേക പരിശീലനം നൽകുകയായിരുന്നു.
ആറളം ഫാമിലെ നിരവധി സ്ത്രീകൾ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ നിലവിൽ തൊഴിലുറപ്പ് പദ്ധതിയുടെ കാലാവധി മാർച്ച് അവസാനത്തോടെ കഴിഞ്ഞു. പുതിയ തൊഴിൽ ദിനങ്ങൾ മേയ് ആദ്യവാരത്തിൽ മാത്രമെ ആരംഭിക്കുകയുള്ളു. ഇതോടെയാണ് വനിതകൾക്ക് സ്വയംതൊഴിൽ എന്ന നിലയിൽ കുടുംബശ്രീ ഇത്തരമൊരു പദ്ധതി ആരംഭിച്ചത്.
സ്‌പെഷ്യൽ ട്രൈബൽ പ്രോജക്ടിന്റെ ഭാഗമായാണ് കുട നിർമ്മാണ പരിശീലനം സംഘടിപ്പിച്ചത്. 81 സി.ഡി.എസുകൾ 25 കുടകൾ വീതം ആദ്യഘട്ടത്തിൽ നിർമ്മിക്കും. ഇങ്ങനെയാണ് രണ്ടായിരം കുടകൾ വിപണിയിലെത്തിക്കുന്നത്.
1600 ഓളം കുടുംബങ്ങളുള്ള ആറളം ഫാമിൽ മറ്റ് ജോലികൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് വനിതകളെ ഉൾപ്പെടുത്തി കുടുംബശ്രീ കുട നിർമ്മാണം ആരംഭിച്ചത്.
എം. നൈൽ,ഡിസ്ട്രിക്ട് പ്രോജക്ട് കോ-ഒാർഡിനേറ്റർ ,കുടുംബശ്രീ ജില്ലാ മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |