തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ ശേഷിക്കേ പ്രതീക്ഷ ഒട്ടും കൈവിടാൻ തയ്യാറല്ല മുന്നണികൾ. എന്നാൽ ഇത്തവണ അനായാസ ജയമുണ്ടാകുമെന്ന് ആരും പ്രത്യാശിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടം ജനങ്ങൾ വിലയിരുത്തിയെന്നും അത് വോട്ടായിട്ടുണ്ടാകുമെന്നും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു.
സ്വർണ്ണക്കടത്തുൾപ്പെടെയുള്ള അഴിമിതിക്കും കെടുകാര്യസ്ഥതയ്ക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ ജനം വിധിയെഴുതുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനെതിരെ സംശുദ്ധ രാഷ്ട്രീയത്തിനായി ജനം തങ്ങൾക്കൊപ്പം നിൽക്കുമെന്ന് എൻ.ഡി.എയും പ്രത്യാശിക്കുന്നു. വോട്ടെണ്ണൽ കഴിയുമ്പോൾ ജില്ല പൂർണമായും കൈപ്പിടിയിൽ വരുമെന്ന് എൽ.ഡി.എഫ് പ്രത്യാശിക്കുമ്പോൾ കൂടുതൽ മണ്ഡലങ്ങളിൽ ജയം നേടാനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ജില്ലയിൽ തങ്ങളുടെ സാന്നിദ്ധ്യം തെളിയിക്കാനാകുമെന്ന് എൻ.ഡി.എയും കണക്ക് കൂട്ടുന്നു.
2016ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ 12ഉം എൽ.ഡി.എഫിനൊപ്പമായിരുന്നു. വടക്കാഞ്ചേരി നിയമസഭാ മണ്ഡലം 43 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്വന്തമാക്കിയത്. ഇത്തവണ വടക്കാഞ്ചേരിയും പിടിച്ചെടുക്കാനാകുമെന്നാണ് എൽ.ഡി.എഫിന്റെ കണക്ക് കൂട്ടൽ. തൃശൂർ, പുതുക്കാട്, ഗുരുവായൂർ, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ ദൗർബല്യം തങ്ങൾക്ക് അനുകൂലമാക്കാനാകുമെന്ന കണക്ക്ക്കൂട്ടലിലാണ് യു.ഡി.എഫ്.
തൃശൂരാണ് എൻ.ഡി.എയുടെ പ്രതീക്ഷയിൽ നിറഞ്ഞുനിൽക്കുന്ന മണ്ഡലം. തൃശൂരിൽ സുരേഷ് ഗോപിയുടെ ജയത്തിൽ കുറഞ്ഞതൊന്നും എൻ.ഡി.എ പ്രതീക്ഷിക്കുന്നില്ല. മറ്റ് മണ്ഡലങ്ങളിലും നിർണായക ശക്തിയാകുമെന്ന് എൻ.ഡി.എ പ്രത്യാശിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് മുന്നണികളുടെ ജയ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നില്ല. 77.74 ശതമാനമായിരുന്നു 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ്. 73.69 ശതമാനമാണ് ഇത്തവണ പോളിംഗ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനത്തിൽ കുറവുണ്ടായാലും ഫലം തങ്ങൾക്കനുകൂലമാകുമെന്ന കണക്കുകൂട്ടലാണ് എല്ലാ മുന്നണികൾക്കും. കൊവിഡ് ഭീതി നിലനിൽക്കുന്നതാകാം പോളിംഗ് കുറയാൻ കാരണമായതെന്നും വിലയിരുത്തലുണ്ട്.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനം അംഗീകാരം നൽകും. എൽ.ഡി.എഫിന് ഉജ്ജ്വല ജയം നേടാനാകും. 13 മണ്ഡലങ്ങളും എൽ.ഡി.എഫ് നേടും.
എം.എം വർഗീസ്
ജില്ലാ സെക്രട്ടറി, സി.പി.എം
വോട്ടെണ്ണി കഴിയുമ്പോൾ പിണറായി ഭരണത്തിന് അന്ത്യമാകും. യു.ഡി.എഫ് ജില്ലയിൽ തിളക്കമാർന്ന ജയം നേടും. 5 മുതൽ 7 സീറ്റ് വരെ യു.ഡി.എഫ് നേടും.
എം.പി വിൻസെന്റ്
ഡി.സി.സി പ്രസിഡന്റ്
എൻ.ഡി.എയ്ക്ക് ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാകും. പല മണ്ഡലങ്ങളിലും ബി.ജെ.പി നിർണായക ശക്തിയാകും. മൂന്നിൽ കുറയാത്ത മണ്ഡലങ്ങളിൽ എൻ.ഡി.എ ജയം നേടും
എ. നാഗേഷ്
സംസ്ഥാന സെക്രട്ടറി
ബി.ജെ.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |