SignIn
Kerala Kaumudi Online
Saturday, 27 April 2024 2.28 AM IST

പേറ്റന്റ് ഇളവ് അനിവാര്യം

kk

ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് ലോക വ്യാപാരസംഘടനയ്ക്ക് മുമ്പാകെ വളരെ പ്രധാനപ്പെട്ട ഒരു അപേക്ഷ നൽകിയിരുന്നു. കൊവിഡ് മഹാമാരി ലോകമാകെ പടരുന്ന സാഹചര്യം കണക്കിലെടുത്ത് വ്യാപാര സംബന്ധമായ ബൗദ്ധിക സ്വത്തവകാശ നിയമവുമായി ബന്ധപ്പെട്ട കരാറിൽ താത്‌കാലിക ഇളവ് അനുവദിക്കണമെന്നായിരുന്നു അപേക്ഷ. കൊവിഡ് വാക്‌സിൻ ഉൾപ്പെടെ മറ്റ് ജീവൻരക്ഷാ ഔഷധങ്ങളുടെയും പേറ്റന്റ് വിവിധ മൾട്ടി നാഷണൽ കമ്പനികൾക്കാണ്. ട്രിപ്‌സ് എന്ന കരാർ പ്രകാരം ഇത് മറ്റ് രാജ്യങ്ങൾക്ക് ഉത്‌പാദിപ്പിക്കാനാവില്ല. ലോകം സാധാരണ നിലയിൽ പോകുമ്പോഴുള്ള കരാറാണിത്. എന്നാൽ കൊവിഡ് എല്ലാം മാറ്റിമറിച്ചിരിക്കുന്നു. വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലുമുള്ള ജനങ്ങൾ മരണത്തെ മുന്നിൽക്കണ്ട് ജീവിക്കുന്ന അവസ്ഥയാണിപ്പോൾ. ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. കൊവിഡിന് ഇനി ഒരു മൂന്നാം വരവുമുണ്ടെന്നാണ് ചില വിദഗ്ദ്ധരുടെ മുന്നറിയിപ്പ് . രണ്ടാം വരവിൽ തന്നെ ഇന്ത്യയിൽ രോഗികൾ ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടി മരിക്കുന്നു. 140 ഓളം കോടി ജനങ്ങളുള്ള ഇന്ത്യയ്ക്ക് കൊവിഡിനെതിരായ പോരാട്ടം ഭഗീരഥയത്നം തന്നെയാണ്. അതേസമയം ബൗദ്ധിക സ്വത്തവകാശ നിയമ കരാറിൽ രണ്ട് വർഷത്തെ ഇളവ് നൽകാൻ അമേരിക്ക, യു.കെ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവ സമ്മതിച്ചാൽ ഇന്ത്യയിൽ ഈ വാക്സിനുകളും ഓക്സിജൻ വിതരണത്തിനുള്ള ബന്ധപ്പെട്ട ഉപകരണങ്ങളും നിർമ്മിക്കാനാവും. അതത് കുത്തക കമ്പനികൾക്ക് ടെക്നോളജി ഉപയോഗിക്കാനുള്ള അനുവാദം നൽകിയാൽ മാത്രം മതി. കൊവിഡ് കാലത്തും കച്ചവടത്തിന് പ്രാധാന്യം നൽകുന്ന സമ്പന്ന രാജ്യങ്ങൾ അതിന് തയ്യാറാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. അവർ തയ്യാറായില്ലെങ്കിൽ പാവപ്പെട്ട രാജ്യങ്ങളിലെ ജനങ്ങൾക്ക് വാക്സിനേഷൻ പൂർത്തിയാക്കാൻ വർഷങ്ങൾ വേണ്ടിവരും. കാലദൈർഘ്യം വൈറസിന്റെ പലതരത്തിലുള്ള ജനിതക മാറ്റത്തിനും ഇടയാക്കാം.

ഡബ്ളിയു.എച്ച്. ഒ കഴിഞ്ഞ ആഴ്ച ഒരു യോഗം ചേർന്നിരുന്നു. ഈ യോഗത്തിലും ഇന്റലക്‌ച്വൽ പ്രോപ്പർട്ടി നിയമ കരാറിൽ ഇളവ് വേണമെന്ന ഇന്ത്യയുടെ നിർദ്ദേശത്തെ സമ്പന്ന രാജ്യങ്ങളുടെ പ്രതിനിധികൾ എതിർത്തു. എന്നാൽ, പാകിസ്ഥാൻ, ഈജിപ്‌ത് , ബൊളീവിയ, വെനിസ്വേല, കെനിയ, സിംബാബ്‌വേ തുടങ്ങിയ 58 രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കാൻ മുന്നോട്ടു വരികയും ചെയ്തു. കൂടുതൽ രാജ്യങ്ങൾ ഈ ആവശ്യം ഉന്നയിക്കുമെന്നുറപ്പാണ്. ഇത് മുൻകൂട്ടി കണ്ടാവണം ഈ ആവശ്യം പരിഗണനയിലാണെന്ന് അമേരിക്ക സൂചന നൽകിയത്.

ലോക വ്യാപാര സംഘടനയുടെ അടുത്ത യോഗത്തിലും ഇന്ത്യൻ ഗ്രൂപ്പ് ഈ ആവശ്യമുന്നയിക്കും.

വാക്‌സിൻ അസംസ്കൃത വസ്തുക്കളുടെയും ഉപകരണങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങൾ അമേരിക്ക ഉൾപ്പെടെയുള്ള ചില പാശ്ചാത്യ രാജ്യങ്ങൾ അടുത്തിടെ ഒഴിവാക്കിയിരുന്നു. അതിനു പിന്നാലെയാണ് പേറ്റന്റ് ഇളവിനുള്ള ചർച്ചകളും ചൂടുപിടിച്ചത്.

വാക്‌സിൻ ഉത്‌പാദനം ലോകവ്യാപകമായി വർദ്ധിപ്പിക്കാൻ ലോകത്തിന് മുന്നിലുള്ള ഏറ്റവും എളുപ്പ വഴിയാണ് പേറ്റന്റ് ഇളവ് അനുവദിക്കുക എന്നത്. ആപത്ത് കാലത്താണ് മിത്രങ്ങളെ തിരിച്ചറിയാൻ കഴിയുന്നത് എന്നൊരു ചൊല്ലുണ്ട്. കൊവിഡ് മഹാമാരിയിൽ നിന്ന് ഇന്ത്യ യഥാർത്ഥ മിത്രങ്ങളെ തിരിച്ചറിയാനുള്ള പാഠങ്ങളും പഠിക്കേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.