ചെന്നൈ: മാദ്ധ്യമങ്ങളെ ഭാഗികമായി വിലക്കണമെന്ന ഹർജിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് കമ്മിഷന്റെ നീക്കം. ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളിൽ മാദ്ധ്യമ റിപ്പോർട്ടുകൾ ഒതുക്കണം, കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാദ്ധ്യമ സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തമിഴ്നാട് ചീഫ് ഇലക്‌ടർ ഓഫീസർ സത്യബ്രതയാണ് മാദ്ധ്യമങ്ങളെ ഭാഗികമായി വിലക്കണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നൽകിയത്.
തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്ന ഒരു സ്വതന്ത്ര ഭരണഘടനാ ഏജൻസിയെന്ന നിലയിൽ ഈ റിപ്പോർട്ടുകൾ തങ്ങളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി. അത്തരം കാര്യങ്ങൾ ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയകളിലും ജനങ്ങളുടെ വിശ്വാസം കുറയ്ക്കാനിടയാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.
ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗത്തിന്റെ പൂർണ്ണ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും. തിരഞ്ഞെടുപ്പ് റാലികൾ നടക്കുന്നത് കൈയും കെട്ടി നോക്കി നിന്ന കമ്മീഷനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും ഈ മാസം 26ന് മദ്രാസ് ഹൈക്കോടതി വാക്കാൽ പരാമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |