പാലാ: കൊവിഡ് വൈറസുകൾ വായുവിലൂടെ പകരുമെന്ന് കരുതുന്നതായി പാലാ മാർ സ്ലീവാ മെഡിസിറ്റി തീവ്രപരിചരണ വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ജേക്കബ് ജോർജ് പറഞ്ഞു. അതു കൊണ്ടാണ് മുമ്പത്തേക്കാൾ രോഗികളുടെ എണ്ണം ദിവസം തോറും വർദ്ധിക്കാൻ കാരണം.
ജനിതകമാറ്റം വന്ന വൈറസ് അര മണിക്കൂറോളം അന്തരീക്ഷത്തിലുണ്ടാകും. പിന്നീട് നിലത്തടിയുന്ന ഇവ മൂന്നു ദിവസം വരെ ആക്ടീവായി നിലനിൽക്കും. അതുകൊണ്ടു തന്നെ അര മണിക്കൂർ ഇടവിട്ട് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കേരളകൗമുദിയും മാർ സ്ലീവാ മെഡിസിറ്റി പാലായും ചേർന്ന് സംഘടിപ്പിച്ച കൊവിഡ് രോഗ സംശയ നിവാരണ ഫോൺ ഇൻ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ വാക്‌സിൻ സ്വീകരിച്ചവർ രണ്ടാം വാക്‌സിന് തിടുക്കം കൂട്ടേണ്ടതില്ല. 8 ആഴ്ച മുതൽ 12 ആഴ്ച വരെ കഴിഞ്ഞ് രണ്ടാമത് വാക്‌സീൻ എടുത്താലും മതി.
വാക്‌സിൻ എടുത്തു എന്ന് വിചാരിച്ച് കൊവിഡ്, വരാതിരിക്കുകയോ, രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാതിരിക്കുകയോ ചെയ്യില്ല. വാക്‌സിൻ എടുത്തവരിൽ പക്ഷേ കൊവിഡ് ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്നില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ഡോ. ജേക്കബ് ജോർജ് പറഞ്ഞു. വൈറ്റമിൻ ഗുളിക കഴിക്കുന്നതു കൊണ്ട് കൊവിഡ് വരില്ലെന്ന് പറയാൻ പറ്റില്ല. എന്നാൽ പൊതുവെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് ഉപകരിക്കും.
പ്രമേഹരോഗികളും അമിതവണ്ണമുള്ളവരും കഴിയുന്നതും നേരത്തേ വാക്‌സിൻ എടുക്കുന്നതാണ് നല്ലത്. വർഷങ്ങൾക്ക് മുമ്പ് മഞ്ഞപ്പിത്തം ബാധിച്ചു എന്നതുകൊണ്ട് ഇപ്പോൾ വാക്‌സിൻ എടുക്കുന്നതിന് തടസ്സമില്ല.
കൊവിഡ് ബാധിച്ചവരിൽ പലപ്പോഴും ഓക്‌സിജന്റെ അളവ് കുറഞ്ഞു പോകുന്നത് അറിയാൻ കഴിയാറില്ല. ഇത് ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കും. ആറു മിനിട്ട് നടന്നു നോക്കിയ ശേഷം ഈ അളവ് കുറയുന്നുണ്ടോ എന്ന് പരിശോധിച്ചു കൊണ്ടേയിരിക്കണം.
95 ശതമാനം പേർക്കും സാധാരണ പനിപോലെ ഇതു വന്നു പോകാം. ഇവർ വീട്ടിൽ വിശ്രമിച്ചാൽ മതി. 3 മുതൽ 4 ശതമാനം വരെ പേർക്ക് ചുമയും ശ്വാസം മുട്ടലും ഉണ്ടാകാം. ഇവർ ചികിത്സ തേടണം. ശേഷിച്ച ഒന്നോ രണ്ടോ ശതമാനം ആളുകൾക്ക് രോഗം കലശലായി വെന്റിലേറ്റർ വേണ്ടി വന്നേക്കാം. പക്ഷേ ഇത്രയ്ക്കുള്ള വെന്റിലേറ്റർ സൗകര്യം നമ്മുടെ നാട്ടിലില്ല .
ഒരു മണിക്കൂറോളം നീണ്ട ഫോൺ കോൾ പരിപാടിയിൽ കൊവിഡ് രോഗികൾ ഉൾപ്പെടെ നിരവധി പേർ സംശയ നിവാരണം വരുത്തി. മാർ സ്ലീവാ മെഡിസിറ്റി ഡയറക്ടർ (ബ്രാൻഡിംഗ് ആന്റ് ഹെൽത്ത് കെയർ പ്രമോഷൻസ്) റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ, ബ്രാൻഡിംഗ് ഓഫീസർ മഞ്ജിത്ത് ചെറിയാൻ, അലോഷ്യസ്, സുനിൽ പാലാ തുടങ്ങിയവർ സംസാരിച്ചു.
രണ്ടാം ഡോസ് വൈകി എടുക്കുന്നതാണ് കൂടുതൽ നല്ലത്
വാക്‌സിൻ എടുത്തവരിൽ ഗുരുതരാവസ്ഥയിലേക്ക് പോകില്ല
പ്രമേഹരോഗികളും അമിതവണ്ണമുള്ളവരും നേരത്തേ എടുക്കണം.
മരുന്നിനോട് അലർജിയുള്ളവർ കൊവിഡ് വാക്‌സിനെടുക്കരുത്.
95 ശതമാനം പേർക്കും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |