കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് സ്വകാര്യ ബസ് മേഖല
പത്തനംതിട്ട : ബസുകളിൽ യാത്രക്കാരുടെ എണ്ണം കുറച്ചതോടെ വീണ്ടും ദുരിതത്തിലാവുകയാണ് സ്വകാര്യ ബസ് ജീവനക്കാർ. ഇനിയുമൊരു ലോക്ക് ഡൗൺ ഉണ്ടായാൽ അതിനെ അതിജീവിക്കാൻ എളുപ്പമാകില്ലെന്ന് അവർ പറയുന്നു. കഴിഞ്ഞ ലോക്ക് ഡൗണിൽ സർവീസ് മുടങ്ങിയത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ ജീവനക്കാർ അതിജീവിച്ചത് വായ്പവാങ്ങിയാണ്. അത് മടക്കി നൽകാൻ കഴിഞ്ഞിട്ടില്ല.
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പേ പത്തനംതിട്ടയിൽ ലോക്ക് ഡൗണിന് സമാനമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. മാർച്ചിൽ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത് റാന്നിയിലായിരുന്നു. ഇതിന് ശേഷം ആളുകൾ ബസിൽ യാത്ര ചെയ്യുന്നത് കുറച്ചിരുന്നു. ഇപ്പോൾ വീണ്ടും പഴയ സ്ഥിതിയായി. ഇരുന്ന് യാത്ര ചെയ്യാൻ മാത്രമേ അനുമതിയുള്ളു. പരമാവധി സീറ്റുകളിലിരുന്ന് യാത്ര ചെയ്യാൻ കഴിയുന്നത് നാൽപ്പത്, അമ്പത് പേർക്ക് മാത്രമാണ്. പൊലീസ് പരിശോധന കൂടുതൽ കർശനമാക്കിയതോടെ ഒരാളെ പോലും അധികമായി ബസിൽ കയറ്റാൻ കഴിയില്ല. പ്രധാന ബസ് സ്റ്റാൻഡുകളിൽ എത്തിയാൽ മാത്രമേ ബസിൽ കയറാൻ കഴിയു. സീറ്റ് ഒഴിവുണ്ടെങ്കിൽ മാത്രമേ മറ്റ് സ്റ്റോപ്പുകളിൽ ബസ് നിറുത്തു.
ബസിൽ ആളുകൾ കുറഞ്ഞതോടെ ജീവനക്കാരുടെ വരുമാനവും കുറയുകയാണ്. ലോക്ക് ഡൗണിന് ശേഷം പ്രതിദിനം ഇരുന്നൂറും മുന്നൂറും രൂപയ്ക്ക് ജോലി ചെയ്തിട്ടുണ്ട് ബസ് ജീവനക്കാർ. അത് മെച്ചപ്പെട്ട് വന്നപ്പോഴാണ് അടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവുന്നത്. ഇപ്പോൾ നാനൂറ് മുതലാണ് കൂലി ലഭിക്കുന്നത്. വൈകിട്ട് ആറ് മണിയോടെ ഭൂരിഭാഗം സ്വകാര്യ ബസുകളും സർവീസ് അവസാനിപ്പിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |