പാലക്കാട്: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം പിടിമുറുക്കുമ്പോൾ ഈ വർഷത്തെ പെരുന്നാൾ വിപണിയും നഷ്ടമാകുമെന്ന ആശങ്കയിലാണ് ജില്ലയിലെ വസ്ത്ര വ്യാപാരികൾ. കാര്യമായ നേട്ടമുണ്ടാക്കാതെയായിരുന്നു ഇത്തവണത്തെ വിഷു വിപണി കടന്നുപോയത്, പെരുന്നാൾ വിപണി മാത്രമാണ് വ്യാപാരികളുടെ ആകെയുള്ള പ്രതീക്ഷ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ 60 ശതമാനത്തോളം വ്യാപാരം കുറഞ്ഞുവെന്ന് ടെക്സ്റ്റൈൽ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകൾ അടച്ചിടുന്ന സാഹചര്യം കൂടി ഉണ്ടായാൽ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും കച്ചവടക്കാർ വ്യക്തമാക്കുന്നു.
ജില്ലയിലെ വസ്ത്ര വ്യാപാരികളിൽ ഭൂരിഭാഗവും തമിഴ്നാട്, ബാംഗ്ലൂർ, മുംബൈ, ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ നിന്നാണ് സാധനങ്ങൾ കൊണ്ടുവരുന്നത്. റംസാൻ തുടക്കത്തിലും പകുതിയിലുമായി രണ്ടോ മൂന്നോ തവണയായാണ് സാധാരണ പെരുന്നാൾ വിപണിയിലേക്കുള്ള വസ്ത്രങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിക്കുക. എന്നാൽ, വാരാന്ത്യ ലോക്ക് ഡൗണിന് പുറമേ രോഗവ്യാപനം കൂടിയ ജില്ലകൾ പൂർണമായും അടച്ചിടേണ്ടി വന്നാൽ പെരുന്നാൾ വിപണി സജീവമാകില്ലെന്നാണ് ആശങ്കയിലാണ് വ്യാപാരികൾ.
ജില്ലയിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 20 മുകളിലേക്ക് ഉയർന്നതോടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ എഴ് മുതൽ വൈകീട്ട് 7.30 വരെയായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി കടകളിൽ പൊലീസിന്റെ പരിശോധനയും ശക്തമാണ്. വ്യാപനം കൂടിയ സാഹചര്യത്തിൽ ജനം പുറത്തിറങ്ങുന്നതും ഷോപ്പിംഗ് കുറഞ്ഞതും തുണിക്കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ വ്യാപാരം 60 ശതമാനം കുറഞ്ഞുവെന്നാണ് കച്ചവടക്കാർ പറയുന്നത്. ഏറെ പ്രതീക്ഷയോടെയാണ് റംസാൻ ആഘോഷങ്ങൾക്കായി പുതിയ സ്റ്റോക്കുകൾ എത്തിച്ചത്, വില്പന നടന്നില്ലെങ്കിൽ ചെറുകിട വസ്ത്ര വ്യാപാരികൾ വലിയ കടക്കെണിയിൽ അകപ്പെടുമെന്ന് ടെക്സ്റ്റൈൽസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
ചെറുതും വലുതുമായ അയ്യായിരത്തോളം തുണികടകളാണ് ജില്ലയിൽ ഉള്ളത്. ഇതിൽ പാലക്കാട് നഗരത്തിൽ മാത്രം 325 കടകളുണ്ട്. വ്യാപനം കുറഞ്ഞെങ്കിൽ മാത്രമേ മേഖലയിലെ പ്രതിസന്ധിയ്ക്ക് പരിഹാരമാകൂ.
കോടികളുടെ നഷ്ടം
പെരുന്നാൾ വിപണിയ്ക്കായി ഉത്തരേന്ത്യയിൽ നിന്നും ലോഡ് കണക്കിന് തുണിത്തരങ്ങൾ മാർച്ച് ആദ്യവാരത്തോടെ തന്നെ ജില്ലയിലെ എല്ലാ കടകളിലും എത്തിയിരുന്നു. വ്യാപനം കൂടിയതോടെ വ്യാപരം 60ശതമാനം കുറഞ്ഞു. വിപണി ഇടിയുന്നതോടെ തുണികളെല്ലാം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. ഇത് വ്യാപാരികൾക്ക് കോടികളുടെ ബാധ്യത വരുത്തിവയ്ക്കും. ചെറുകിട വസ്ത്രവ്യാപാരങ്ങളിൽ ദിനംപ്രതി 50,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നിടത്ത് നിലവിൽ പത്തായിരം രൂപയാണ് ലഭിക്കുന്നത്.
എം.കുമാരൻ,
ജില്ലാ പ്രസിഡന്റ്, ഓൾ കേരള ടെക്സ്റ്റൽസ് ആന്റ് ഗാർമന്റ്സ് വെൽഫെയർ അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |