കൊച്ചി: കൊവിഡ് നിർണയത്തിനുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള നിരക്ക് കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ ഹൈക്കോടതി മേയ് നാലിന് പരിഗണിക്കാൻ മാറ്റി. എം.എൽ.എമാരായ ഷാഫി പറമ്പിലും കെ.എസ്. ശബരിനാഥും ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയിരുന്നത്. ഇന്നലെ ഹർജികൾ പരിഗണിച്ചപ്പോൾ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി കുറച്ചതായി സർക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറക്കിയിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഉടനെ ഉത്തരവിറക്കുമെന്ന് സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ വിശദീകരിച്ചു. തുടർന്നാണ് ഉത്തരവ് ഹാജരാക്കാൻ നിർദ്ദേശിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി മേയ് നാലിലേക്ക് മാറ്റിയത്. നിലവിൽ ആർ.ടി. പി.സി.ആർ ടെസ്റ്റിന് 1700 രൂപയാണ് സ്വകാര്യ ലാബുകളിൽ ഇൗടാക്കുന്നത്. പരിശോധനാക്കിറ്റും ലേബർചാർജും കണക്കാക്കിയാൽ പരമാവധി 300 രൂപയേ വരികയുള്ളൂവെന്നും എന്നിട്ടും 1700 രൂപ ഇൗടാക്കുന്നത് ചൂഷണമാണെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |