ന്യൂഡൽഹി: ഡൽഹിക്ക് അനുവദിച്ചിട്ടുളള മെഡിക്കൽ ഓക്‌സിജൻ എത്തിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാരിന് കർശന നിർദ്ദേശം നൽകി ഡൽഹി ഹെെക്കോടതി. മെഡിക്കൽ ഓക്‌സിജന്റെ അപര്യാപ്തത മൂലം ബാത്ര ആശുപത്രിയിൽ എട്ടുപേർ മരിച്ചത് കണക്കിലെടുത്താണ് നിർദ്ദേശം. ഡൽഹിക്ക് അനുവദിച്ചിട്ടുളള 490 മെട്രിക് ടൺ മെഡിക്കൽ ഓക്‌സിജൻ ഏതുവിധേയനെയും ലഭ്യമാക്കണമെന്നും അതുറപ്പാക്കണമെന്നും കോടതി പറഞ്ഞു.
വെളളം തലയ്ക്ക് മുകളിൽ എത്തിയിരിക്കുന്നു. മതി, ഇനി നിങ്ങൾ എല്ലാം ക്രമീകരിക്കുമെന്നും ജസ്റ്റിസ് വിപിൻ സംഘിയുടെയും രേഖ പല്ലിയുടേയും ഡിവിഷൻ ബെഞ്ച് കേന്ദ്രത്തോട് പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തിന് വിഹിതം അനുവദിച്ചിട്ടുണ്ട്. അതു പാലിക്കണം. ഓക്‌സിജന്റെ അഭാവം മൂലം എട്ടു രോഗികൾ മരിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യ തലസ്ഥാനം ഒരു വ്യാവസായിക സംസ്ഥാനമല്ല. മറ്റു സംസ്ഥാനങ്ങളെപ്പോലെ ദുരന്ത നിവാരണ നിയമപ്രകാരം ആവശ്യപ്പെടാവുന്ന ക്രയോജനിക് ടാങ്കറുകളുടെ ലഭ്യത ഇവിടെ ഇല്ലെന്നും കോടതി വ്യക്തമാക്കി. ടാങ്കറുകൾ കേന്ദ്ര സർക്കാർ ക്രമീരിക്കണം. ഒരു ദിവസം പോലും ഡൽഹിക്ക് സമ്പൂർണ വിതരണം ലഭിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ അടുത്ത വാദം കേൾക്കുമ്പോൾ കേന്ദ്രസർക്കാരിലെ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ സെക്രട്ടറി ഹാജരാകണമെന്നും കോടതി അറിയിച്ചു. സാഹചര്യം കണക്കിലെടുത്ത്, ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയേക്കാമെന്നും കോടതി വ്യക്തമാക്കി.
ലിൻഡെ, ഐനോക്സ്, എയർ ലിക്വിഡ് എന്നീ പ്ലാന്റുകളിൽ നിന്നും വിതരണം നടക്കാത്തതുകൊണ്ട്/ കുറഞ്ഞതോതിലുളള വിതരണം മാത്രം നടന്നതുകൊണ്ട് ഓക്‌സിജൻ വിതരണം സംബന്ധിച്ച സ്ഥിതി വഷളായതായി ഡൽഹി സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |