തലശ്ശേരി: ചാലിൽ പാലോളി വളപ്പിലെ ടി.പി.പി.ഹൗസിൽ ഇന്നും ശോകമൂകമാണ്. ഭാവി പ്രതീക്ഷയായിരുന്ന മകന്റെ ദുരൂഹ മരണം ലത്തീഫിനെയും ഭാര്യ ഫരീദയേയും സന്തോഷം എന്നെന്നേക്കുമായി കെടുത്തുക്കളഞ്ഞ് മൂന്നുമാസമായി.പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും ലഭിക്കാതെ മകന്റെ ദുരൂഹമരണം സംബന്ധിച്ച് ഇവർ നൽകിയ പരാതിയിൽ ഒരിഞ്ചുപോലും അന്വേഷണം മുന്നോട്ടുപോയില്ലെന്നതും ഇവരുടെ സ്വകാര്യസങ്കടമാണ്.
കഴിഞ്ഞ ഫെബ്രുവരി 9ന് രാവിലെയാണ് മെയിൻ റോഡ് ആലിഹാജി പള്ളിക്ക് സമീപത്തെ കെട്ടിടത്തിനടുത്ത് ഫർബൂലീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം മയക്കുമരുന്ന് കുത്തിവെക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചും കണ്ടെത്തിയിരുന്നു. മരണത്തിന് പിന്നിൽ ലഹരിമാഫിയ സംഘത്തിന് ബന്ധമുണ്ടെന്ന് കാട്ടി പിതാവ് ലത്തീഫ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. നാലുവർഷത്തിനുള്ളിൽ നഗരത്തിൽ നടന്ന പല ദുരൂഹമരണങ്ങൾക്ക് പിന്നിലും മയക്കുമരുന്ന് സംഘങ്ങളുടെ കൈയുണ്ടെന്നും ഈ പരാതിയിൽ സൂചിപ്പിച്ചതാണ്. മരിച്ച ഫർബുലീന്റെ സുഹൃത്തുക്കളിൽ ചിലർ മയക്കുമരുന്നിന് അടിമകളും മാഫിയ ബന്ധമുള്ളവരുമാണെന്നും മുഖ്യമന്ത്രിക്ക് ലത്തീഫ് അയച്ച പരാതിയിലുണ്ടായിരുന്നു. നഗരത്തിലെ മയക്കുമരുന്ന് ലോബിക്കെതിരെ സംസാരിച്ച സത്താർ മുരിക്കോളി സംശയകരമായ സാഹചര്യത്തിൽ മരിച്ചതടക്കമുള്ള കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.
സംഭവ ദിവസം രാത്രി തിരിച്ച് വരാമെന്ന് മാതാപിതാക്കളോട് പറഞ്ഞാണ് ഫർബൂലിൻ വീട്ടിൽ നിന്നിറങ്ങിയത്. വൈകിയിട്ടും തിരിച്ചെത്താത്തതു കണ്ട് ഫോണിൽ വിളിച്ചെങ്കിലും സ്യുച്ച്ഡ് ഓഫായിരുന്നു. പിറ്റേന്ന് രാവിലെ ഒരു പൊലീസുകാരൻ വീട്ടിലെത്തി മകന് നല്ല സുഖമില്ലെന്നും കൂടെ വരണമെന്നും ലത്തീഫിനോട് പറയുകയായിരുന്നു.
കഞ്ചാവ് രുചിച്ചുനോക്കിയതടക്കം എല്ലാ കാര്യങ്ങളും തുറന്നുപറയാറുള്ള മകന് മയക്ക് മരുന്ന് കുത്തിവെക്കുന്ന സംഘത്തിൻപെട്ട ചില ചങ്ങാതികളുണ്ടെന്നറിഞ്ഞ് താൻ വിലക്കിയതായും ലത്തീഫ് പറയുന്നു. ഒരിക്കലും മയക്ക് മരുന്നുകൾ ഉപയോഗിക്കില്ലെന്ന് പറഞ്ഞ് കുത്തിവെക്കാൻ സാദ്ധ്യതയുള്ള ഭാഗങ്ങൾ കാണിച്ചുതന്നതായും ഇദ്ദേഹം പറയുന്നു.മകനെ ഒരിക്കലും മയക്ക് മരുന്ന് ഉപയോഗിച്ച രീതിയിൽ കണ്ടിട്ടില്ലെന്ന് ഉമ്മ ഫരീദയും പറയുന്നു. അതെ സമയം ഇക്കൂട്ടത്തിൽ ചിലർക്ക് രണ്ട് ലക്ഷത്തോളം രൂപ ഫർബുലീൻ കടം കൊടുത്തിരുന്നുവെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തുന്നുണ്ട്. അത് തിരിച്ച് ആവശ്യപ്പെട്ടപ്പോൾ കൊലപ്പെടുത്തിയതായിരിക്കാമെന്നാണ് കുടുംബം വിശ്വസിക്കുന്നത് .മകന്റെ തലക്കുണ്ടായ മുറിവ് സംശയാസ്പദമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇത്രയും നാളുകൾ കഴിഞ്ഞിട്ടും പോസ്റ്റ് മോർട്ടം റപ്പോർട്ട് വൈകുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ലത്തീഫിന്റെയും ഫരീദയുടെയും വിശ്വാസം. ഫർബുലീന്റെ മരണ ശേഷം ഉമ്മ ഫാരീദ മുറി വിട്ടിറങ്ങാറേയില്ല. ഉപ്പ ലത്തീഫും മനസ് തകർന്ന് ജോലിക്ക് പോലും പോകാറില്ല. മകന്റെ മരണത്തിന് കാരണക്കാരെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങൾ സഹിതം പരാതിപ്പെട്ടിട്ടും നീതിപൂർവ്വമായ ഇടപെടൽ വൈകുന്നതിന്റെ കാരണമാണ് ഇദ്ദേഹം അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |