ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നരസിംഗ്പൂർ ജില്ലയിലെ കരേലി ബസ് സ്റ്റാൻഡിന് സമീപം രണ്ടുലക്ഷത്തിലധികം കൊവിഡ് വാക്സിൻ ഡോസുകളുമായി ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊവാക്സിന്റെ 2,40,000 ഡോസുകളാണ് ട്രക്കിനുള്ളിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഏറെ നേരമായി ഒരു ട്രക്ക് പാതയോരത്ത് നിറുത്തിയിട്ടിരിക്കുന്നതായും ഡ്രൈവറെയും സഹായിയെയും കാണാനില്ലെന്നും പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു.
എട്ടു കോടിയോളം രൂപയുടെ വാക്സിനാണ് ട്രക്കിനുള്ളിലുണ്ടായിരുന്നത്. ഡ്രൈവറുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ദേശീയപാതയോരത്തെ കുറ്റിക്കാട്ടിലാണെന്ന് കാണിച്ചു. ട്രക്കിനുള്ളിലെ ശീതീകരണ സംവിധാനം പ്രവർത്തിച്ചിരുന്നതിനാൽ വാക്സിനുകൾ സുരക്ഷിതമാണ്. ഡ്രൈവർക്കും സഹായിക്കും വേണ്ടിയുള്ള തെരച്ചിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതുവരെയും കണ്ടെത്താനായില്ലെന്നും കരേലി പൊലീസ് സ്റ്റേഷൻ എസ്.ഐ. ആശിഷ് ബോപാച്ചെ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |