തിരുവനന്തപുരം: ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്ന് 500 ആക്കിയ സംസ്ഥാന സർക്കാർ നടപടിയോട് മുഖംതിരിച്ച് സ്വകാര്യ ലാബുകൾ. ഭൂരിഭാഗം ലാബുകളും പഴയ നിരക്കാണ് ഈടാക്കുന്നത്. പരിശോധനയ്ക്കെത്തിയവർ സർക്കാർ നിരക്കേ നൽകുവെന്ന് നിലപാടെടുത്തതോടെ പല ലാബുകളും പരിശോധന നിറുത്തി. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടറുൾപ്പെടെ രംഗത്തെത്തി.
അതിനിടെ പ്രമുഖ ലാബുകളുൾപ്പെടെ ചുരുക്കം ചിലർ സർക്കാർ നിരക്ക് അംഗീകരിച്ച് പരിശോധന നടത്തുന്നുണ്ട്. സർക്കാർ തീരുമാനം പ്രായോഗികമല്ലെന്ന്ചൂണ്ടിക്കാട്ടി ആർ.ടി.പി.സി.ആർ ലാബ് കൺസോർഷ്യം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 1,500 രൂപയാക്കി നിരക്ക് ഉയർത്തണമെന്നാണ് ലാബുകളുടെ ആവശ്യം. നാളെ കേസ് ഹൈക്കോടതി പരിഗണിച്ച് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയിലാണ് ലാബുകാർ.
സർക്കാർ നിശ്ചയിച്ച് 500 രൂപ കിറ്റുകളുടെ ചെലവിന് പോലും തികയില്ലെന്നാണ് ലാബുകാരുടെ വാദം. ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് കുറച്ചുകൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ ഇറക്കിയെങ്കിലും ലാബുകാർ അംഗീകരിച്ചില്ല. ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പും അവഗണിച്ചു.
സ്വകാര്യ ലാബുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: പരിശോധനാ നിരക്ക് കുറച്ചതിനെത്തുടർന്ന് ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നിറുത്തിവച്ച സ്വകാര്യ ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഐ.സി.എം.ആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് 1700 രൂപയായിരുന്ന നിരക്ക് സംസ്ഥാന സർക്കാർ 500 രൂപയായി കുറച്ചത്. എന്നാൽ, പരിശോധനാനിരക്ക് കുറച്ചതോടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് തന്നെ ഒഴിവാക്കിയിരിക്കുകയാണ് ചില സ്വകാര്യ ലാബുകൾ. ആർ.ടി.പി.സി.ആർ പരിശോധന മനപ്പൂർവ്വം നിറുത്തിവച്ചിരിക്കുന്ന ലാബുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അതത് ജില്ലാ കളക്ടർമാർക്ക് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിമാർ പരാതി നൽകും. മഹാമാരിക്കാലത്ത് മനുഷ്യജീവനെ മറന്നുപ്രവർത്തിക്കുന്ന സ്വകാര്യ ലാബുകൾക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരവും ദുരന്തനിവാരണ നിയമ പ്രകാരവും കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
സ്വകാര്യ ലാബുകാരുമായി സർക്കാർ
ഒത്തുകളിച്ചെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലെ ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് 1700ൽ നിന്ന് 500 രൂപയാക്കി കുറച്ചിട്ടും സ്വകാര്യലാബുകൾ അനുസരിക്കാത്തത് സർക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളെക്കാൾ മൂന്നിരട്ടി പണം സംസ്ഥാനത്തെ സ്വകാര്യ ലാബുകൾക്ക് പിഴിഞ്ഞെടുക്കാനുള്ള അവസരമുണ്ടാക്കിയത് സർക്കാരാണ്. ബി.ജെ.പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും ശക്തമായ എതിർപ്പ് ഉയർന്നതുകൊണ്ട് മാത്രമാണ് ആർ.ടി.പി.സി.ആർ നിരക്ക് കുറയ്ക്കാൻ പിണറായിസർക്കാർ തയ്യാറായത്. കുറച്ച നിരക്ക് നിലവിൽ വന്നിട്ടും അത് പാലിക്കാത്ത ലാബുകൾക്കെതിരെ നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ശക്തമായ സമരങ്ങൾ നടത്താൻ ബി.ജെ.പി നിർബന്ധിതമാവുമെന്നും കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
കൊവിഡ് ടെസ്റ്റുകൾക്ക് അമിതചാർജ്
ഈടാക്കിയാൽ നടപടി: കെ.കെ. ശൈലജ
തലശ്ശേരി: സർക്കാർ തീരുമാനത്തിന് വിരുദ്ധമായി സ്വകാര്യ ലാബുകൾ കൊവിഡ് ടെസ്റ്റുകൾക്ക് കൂടുതൽ പണം ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. നിലവിലെ സാഹചര്യത്തിൽ ഒന്നരക്കോടിയിലേറെ വാക്സിൻ ആവശ്യമാണ്. ഇത് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാക്സിൻ ലഭിക്കാത്തതിനാൽ ഗുരുതരമായ പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ലാഭമുണ്ടാക്കാനുള്ള സമയമല്ല, ലാബുകൾക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ആർ.ടി.പി.സി.ആർ ടെസ്റ്റ് നിരക്ക് 1700 രൂപയിൽ നിന്നും 500 രൂപയാക്കി പുതുക്കി നിശ്ചയിച്ചത് അംഗീകരിക്കാത്ത സ്വകാര്യ ലാബുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതൊരു അസാധാരണ സാഹചര്യമാണെന്ന് മനസിലാക്കണം. ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല ഇത്. സർക്കാർ നിശ്ചയിച്ച നിരക്കിൽ ടെസ്റ്റ് നടത്തണം. വിസമ്മതിക്കുന്നവർക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിശദമായ പഠനത്തിനു ശേഷമാണ് നിരക്ക് കുറച്ചത്. വിപണി നിരക്കിനെ അടിസ്ഥാനമാക്കി ടെസ്റ്റിനാവശ്യമായ സംവിധാനങ്ങൾക്ക് വരുന്ന ചെലവ് 240 രൂപ മാത്രമാണ്. ടെസ്റ്റ് നടത്താൻ ആവശ്യമായ മനുഷ്യവിഭവം കൂടി കണക്കിലെടുത്താണ് 500 രൂപയായി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ഇക്കാര്യം സമാനമായ രീതിയിലാണ് നടപ്പിലാക്കിയത്. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ ചർച്ചചെയ്യാം. ആർ.ടി.പി.സി ആറിന് പകരം ചെലവ് കൂടുതലുള്ള ട്രൂ നാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നതായും പരാതിയുണ്ട്. ഇത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |