തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുരോഗതിയും പൊതുതാത്പര്യവും സംരക്ഷിക്കുന്നത് തടസപ്പെടുത്തുന്ന തരത്തിൽ ചില മാദ്ധ്യമങ്ങൾ പ്രവർത്തിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയ പ്രവർത്തനം, അതിനെയാകെ കരിവാരിത്തേക്കുക. തെറ്റായ ചിത്രം മറ്റൊരു രീതിയിൽ വരച്ചുകാട്ടുക, അതിന് വേണ്ടി ഇല്ലാക്കഥകൾ മെനയുക, പ്രചരിപ്പിക്കുക. ഇത്തരത്തിൽ വലതുപക്ഷ മാധ്യമങ്ങൾ ഇവിടെ പ്രവർത്തിച്ചു. യുഡിഎഫ് ഘടകകക്ഷിയേക്കാൾ മേലെ നിന്ന് പ്രവർത്തിക്കാൻ തയ്യാറായ ചില മാദ്ധ്യമങ്ങളും ഇവിടെയുണ്ടായി. അത്തരം മാദ്ധ്യമങ്ങൾ എങ്ങനെ എൽ.ഡി.എഫിനെ അപകീർത്തിപ്പെടുത്താമെന്ന ഗവേഷണത്തിൽ ഏർപ്പെട്ടില്ലേ. അതിന്റെ ഭാഗമായി എന്താണ് ഈ മാധ്യമങ്ങൾ ചിന്തിച്ചത്. ആ മാധ്യമ മേലാളന്മാർ ചിന്തിച്ചത്, തങ്ങൾക്കുള്ള സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ കാര്യങ്ങൾ തങ്ങൾ തീരുമാനിക്കുമെന്ന നിലയാണ് സ്വീകരിച്ചത്. തങ്ങളുടെ കൈയിലാണ് മുഴുവൻ കാര്യവുമെന്ന് ധരിക്കരുത്. സ്വയം വിമർശന പരമായി മാദ്ധ്യമങ്ങൾ ഇക്കാര്യം പരിശോധിക്കണം. നിങ്ങളുടെ കൈയിലല്ല നാടെന്ന് ജനം നിങ്ങളോട് പറഞ്ഞിരിക്കുന്നു. നിങ്ങൾ പറയുന്നതെന്തും വിഴുങ്ങുന്നവരല്ല ജനം. എല്ലാ മാധ്യമങ്ങളുമല്ല,. ചില വലതുപക്ഷ മാധ്യമങ്ങൾ നാടിന്റെ പുരോഗതിയെ തടയാനാണ് ശ്രമിക്കുന്നത്. നാടിന്റെ താത്പര്യം സംരക്ഷിക്കാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്. നിങ്ങളുടെ സമീപനം ഉൾക്കൊള്ളാനും അംഗീകരിക്കാനും ജനം തയ്യാറായിട്ടില്ല. ഇനിയെങ്കിലും ആലോചിച്ചാൽ നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിനോട് തെല്ലെങ്കിലും താത്പര്യമുണ്ടെങ്കിൽ നാടിന്റെ പുരോഗതിക്കുതകുന്ന കാര്യങ്ങൾക്ക് ഹാനികരമായ നിലപാട് സ്വീകരിക്കരുത്. തെറ്റ് ചെയ്‌തെങ്കിൽ അതിനെ വിമർശിക്കാം. നാടിനെ തെറ്റിദ്ധരിപ്പിക്കരുത്. പൊതു മര്യാദയുടെ സീമകൾ ലംഘിച്ച് പോയി പൊതുമണ്ഡലത്തെ തന്നെ മലീമസപ്പെടുത്തുന്ന നിലയ്ക്ക് തയ്യാറാകരുത്. ഇതൊന്നും ജനം അംഗീകരിക്കുന്നില്ല. ജനത്തെയാകെ തെറ്റദ്ധരിപ്പിച്ച് അവരുടെ വിരൽ കൊണ്ട് കാര്യം തീരുമാനിപ്പിക്കാം എന്ന് ചിന്തിക്കേണ്ട. അതിപ്പോ ബോധ്യമായല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |