തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് പോയെന്ന് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ. കഴിഞ്ഞതവണ ഇവിടെ ബി.ജെ.പി നേടിയ വോട്ടുകളിൽ ഇക്കുറി കാര്യമായ കുറവുണ്ടായി. ഈ വോട്ടുകൾ ബാബുവിന് ലഭിച്ചു. ഇത് എങ്ങനെ യു.ഡി.എഫിനു പോയി എന്നതിന് ബി.ജെ.പി ജില്ലാ നേതൃത്വം ഉത്തരം പറയണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ വോട്ടു കച്ചവടം നടന്നതായ ആരോപണം നിലനിൽക്കുന്നതിനിടെയാണ് വെളിപ്പെടുത്തലുമായി രാധാകൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്. ഇഞ്ചോടിഞ്ച് മത്സരം നടന്ന തൃപ്പൂണിത്തുറയിൽ ആയിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബാബു നിയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെതന്നെ വോട്ടുകച്ചവടം നടന്നതായ ആരോപണം ഉയർന്ന് വന്നിരുന്നു. എന്നാൽ ഇടത് പാളയത്തിൽ നിന്നുളള ആക്ഷേപം മാത്രമായാണ് പലരും വിലയിരുത്തിയത്.
സംസ്ഥാനത്ത് വോട്ടു കച്ചവടം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിരുന്നു. കുണ്ടറയിലും പെരുമ്പാവൂരിലും വോട്ട് കച്ചവടം നടന്നു. തൃപ്പൂണിത്തുറയിൽ 900 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ജയിച്ചത്. ഇവിടെ 6037 വോട്ടിന്റെ കുറവ് ബി.ജെ.പിയിൽ നിന്നുണ്ടായി. വോട്ടുകച്ചവടം കാരണമാണ് ചിലയിടത്ത് യു.ഡി.എഫ് ജയിച്ചതെന്നും ചിലയിടത്ത് എൽ.ഡി.എഫ് തോറ്റത്. ചാലക്കുടി, കോവളം, പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ യു.ഡി.എഫ് ജയിച്ചതിന് കാരണം ബി.ജെ.പിയുമായുളള വോട്ടു കച്ചവടമാണ്. വാമനപുരത്ത് 8000ലധികം വോട്ടുകളാണ് ബി.ജെ.പിക്ക് മറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വോട്ടു കച്ചവടം നടന്നില്ലായിരുന്നെങ്കിൽ യു.ഡി.എഫിന്റെ പതനം കൂടിയേനെ. കൗണ്ടിംഗിന് മുൻപ് വരെ തങ്ങളിവിടെ ജയിക്കും എന്ന വലിയ ആത്മവിശ്വാസം കാണിക്കുന്ന യു.ഡി.എഫിനെയാണ് കണ്ടത്. ഈ ആത്മവിശ്വാസം ചില കച്ചവട താൽപര്യം കൊണ്ടാണ് അവർക്കുണ്ടായത്. ബി.ജെ.പി വോട്ടുകൾ നല്ലരീതിയിൽ ഈ കച്ചവടത്തിലൂടെ യു.ഡി.എഫിന് വാങ്ങാനായെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |