കോൺഗ്രസ് തകർന്നടിഞ്ഞു
ബി.ജെ.പി നേടിയത് 6 സീറ്റ്
പുതുച്ചേരി: പുതുച്ചേരിയിൽ സർക്കാർ രൂപീകരിക്കുന്നതിന് എൻ.ഡി.എ നേതാക്കൾ ലെഫ് ഗവർണർ തമിഴിസൈ സൗന്ദർരാജനെ കണ്ട് അവകാശ വാദം ഉന്നയിച്ചു. ആൾ ഇന്ത്യാ എൻ.ആർ കോൺഗ്രസ്, ബി.ജെ.പി സഖ്യത്തിന് കേവല ഭൂരിപക്ഷമായ 16 സീറ്റുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. എൻ.ആർ. കോൺഗ്രസ് സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എൻ.രംഗസ്വാമി മുഖ്യമന്ത്രിയാകും. ബി.ജെ.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുമെന്നാണ് സൂചന. കോൺഗ്രസ് എം.എൽ.എ ആയിരിക്കെ രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന എ. നമശിവായം, ആർ. ജോൺകുമാർ എന്നവരിരൊളാകും മന്ത്രിസഭയിലെ രണ്ടാമൻ.
ആദ്യമായിട്ടാണ് പുതുച്ചേരിയിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത്. എൻ.രംഗസ്വാമി 5,456 വോട്ടിന് തട്ടാൻചാവിടിയിൽ നിന്നും ജയിച്ചെങ്കിലും യാനം മണ്ഡലത്തിൽ സ്വതന്ത്രനായ ജി. ശ്രീനിവാസനോട് 655 വോട്ടിന് പരാജയപ്പെട്ടു. നെല്ലിത്തോപ്പിൽ മത്സരിച്ച ആർ.ജോൺകുമാർ 496 വോട്ടിനും മണ്ണടിപേട്ടിൽ മത്സരിച്ച എ.നമശിവായം 2,750 വോട്ടിനുമാണ് വിജയിച്ചത്. ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് ഇന്ദിരാനഗറിൽ നിന്നും ജയിച്ച എൻ.ആർ.കോൺഗ്രസ് നേതാവ് വി.അറുമുഖത്തിനാണ് - 18,531. കോൺഗ്രസ്- ഡി.എം.കെ സഖ്യത്തിന് എട്ട് സീറ്റാണ് ലഭിച്ചത്. സഖ്യത്തിൽ ഏറ്റവും കൂടുതൽ മത്സരിച്ച ഭരണം കൈയ്യാളിയിരുന്ന കോൺഗ്രസിന്റെ വിജയം രണ്ട് സീറ്റിലൊതുങ്ങിമാഹിയാണ് അതിലൊന്ന്. മാഹിയിൽ രമേശ് പറമ്പത്ത് സി.പി.എം സ്വതന്ത്രനായ എൻ.ഹരിദാസിനെ 300 വോട്ടിന് പരാജയപ്പെടുത്തുകയായിരുന്നു.
നാല് സീറ്റ് ലഭിച്ചത് ഡി.എം.കെയ്ക്കാണ്. ആറു സീറ്റുകളിൽ സ്വതന്ത്രന്മാരാണ് വിജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |