ദോഹ : കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യയെ സഹായിക്കാനുള്ള വിവിധ വസ്തുക്കളുമായി ഖത്തർ വിമാനങ്ങൾ ഇന്ത്യയിലേക്ക്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച മെഡിക്കൽ ഉപകരണങ്ങളുൾപ്പെടെ 300 ടൺ സഹായ വസ്തുക്കളുമായി ഖത്തർ എയർവേയ്സ് കാർഗോ വിമാനങ്ങളാണ് ദോഹ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്.
പി.പി.ഇ കിറ്റ്, ഓക്സിജൻ കണ്ടെയ്നറുകൾ, മറ്റ് അവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവക്ക് പുറമെ വ്യക്തികളും കമ്പനികളും സംഭാവന ചെയ്ത ധനസഹായവും ഇതിൽ ഉൾപ്പെടുന്നു.
നൂറ് ടൺ വീതം മൂന്ന് വിമാനങ്ങളിലായി ഡൽഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കാണ് എത്തിക്കുന്നത്.ഖത്തർ എയർവേയ്സിന്റെ 'വി കെയർ' പദ്ധതിക്ക് കീഴിലാണ് സഹായവസ്തുക്കൾ സൗജന്യമായി ഇന്ത്യയിൽ എത്തിക്കുന്നത്. ദോഹ ഹമദ് വിമാനത്താവളത്തിൽ ഖത്തർ എയർവേയ്സ് സിഇഒ അക്ബർ അൽ ബാകിർ, ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ തുടങ്ങിയവർ വിമാനങ്ങളെ യാത്രയയച്ചു.
കോവിഡ് രണ്ടാം തരംഗത്തിൽ വിഷമതകളനുഭവിക്കുന്ന ഇന്ത്യക്കാരുടെ വേദനകളിൽ പങ്കുചേരുന്നതായും തങ്ങളാലാവും വിധം സഹായംതുടരുമെന്നും അക്ബർ അൽ ബാകിർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |