SignIn
Kerala Kaumudi Online
Saturday, 27 April 2024 8.31 AM IST

തിരഞ്ഞെടുപ്പിലെ തിരിച്ചടി: കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ പടയൊരുക്കം

kunjalikkutty

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മുസ്ളിംലീഗിൽ പടയൊരുക്കം. കുഞ്ഞാലിക്കുട്ടിയോട് വിയോജിപ്പുള്ള നേതാക്കൾ കോഴിക്കോട് കേന്ദ്രീകരിച്ച് സമാന്തര യോഗത്തിന് പദ്ധതിയിട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിൽ അവസാന നിമിഷം സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന ദേശീയ നേതാവിന്റെ പിന്തുണയുമുണ്ട്. എം.പി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനവും സ്ഥാനാർത്ഥി നിർണയത്തിലെ ഇടപെടലുകളും തിരിച്ചടിയായെന്നാണ് ഇവരുടെ വാദം. കാര്യങ്ങൾ പരസ്യവിഴുപ്പലക്കലിലേക്ക് എത്താതിരിക്കാൻ അനുനയ ശ്രമങ്ങളിലാണ് ലീഗ് നേതൃത്വം.

കുഞ്ഞാലിക്കുട്ടി മന്ത്രിക്കസേര ലക്ഷ്യമിട്ട് ഫാസിസത്തിനെതിരായ പോരാട്ടം പാതിവഴിയിൽ അവസാനിപ്പിച്ചെന്ന വികാരം പ്രവർത്തകർക്കുണ്ടായിരുന്നു. ന്യൂനപക്ഷ മേഖലകളിൽ ഇടതുപക്ഷമിത് പ്രചാരണായുധമാക്കിയപ്പോൾ പ്രതിരോധിക്കാനായില്ല. ബി.ജെ.പിയെ ശക്തമായി നേരിടുന്നത് ഇടതുപക്ഷമാണെന്ന ധാരണ ന്യൂനപക്ഷങ്ങളിൽ രൂപപ്പെടാൻ ഇതു വഴിവച്ചെന്ന വിലയിരുത്തൽ ലീഗിലുണ്ട്.

തുർക്കിയിലെ ഹാഗിയ സോഫിയ ആരാധനാലയവുമായി ബന്ധപ്പെട്ട വിവാദത്തിൽ ക്രിസ്ത്യൻ വോട്ടുകളും കുഞ്ഞാലിക്കുട്ടിയുടെ വരവോടെ യു.ഡി.എഫിന്റെ കടിഞ്ഞാൺ ലീഗിനാവുമെന്ന പ്രചാരണത്തിൽ ഭൂരിപക്ഷ വോട്ടുകളും നഷ്ടപ്പെട്ടു. 20 മുതൽ 23 വരെ സീറ്റുകളിൽ വിജയിക്കാനാവുമെന്ന വിശ്വാസത്തിലായിരുന്നു ലീഗ്.

വോട്ട് വർദ്ധിച്ചു,​

സീറ്റ് കുറഞ്ഞു

2016ൽ 14.96 ലക്ഷം വോട്ട് ലഭിച്ചിരുന്നു. 2021ൽ 17.23 ലക്ഷം വോട്ടായി വർദ്ധിച്ചു. എന്നാൽ, ജയിച്ച സീറ്റുകൾ കുറഞ്ഞു. 2016ൽ 24 സീറ്റിൽ മത്സരിച്ചപ്പോൾ പതിനെട്ടിടത്ത് വിജയിച്ചിരുന്നു. ഇത്തവണ 27 സീറ്റിൽ മത്സരിച്ചപ്പോൾ ജയം 15ൽ ഒതുങ്ങി. ഇതിൽ 11ഉം മലപ്പുറത്തെ സിറ്റിംഗ് സീറ്റുകളാണ്. മഞ്ചേശ്വരം, കാസർകോട്, മണ്ണാർക്കാട്, കൊടുവള്ളി എന്നിവയാണ് മറ്റു സീറ്റുകൾ. അഴീക്കോട്, കുറ്റ്യാടി, കളമശ്ശേരി, കോഴിക്കോട് സൗത്ത് എന്നിവ നഷ്ടമായി. അധികമായി ലഭിച്ച മൂന്ന് സീറ്റുകളിൽ ഒന്നിലും വിജയിക്കാനായില്ല. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും അര ലക്ഷത്തോളം വോട്ടുകൾ കുറഞ്ഞു. വോട്ടുകൾ വലിയതോതിൽ കുറഞ്ഞ ഇടങ്ങളിൽ മണ്ഡലം കമ്മിറ്റികളോട് റിപ്പോ‌ർട്ട് തേടും. ഇതിനുശേഷം ഉന്നതാധികാര സമിതി യോഗം ചേർ‌ന്ന് സ്ഥിതിഗതികൾ വിലയിരുത്തും. തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിക്കുമെന്ന് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ‌ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUNJALIKKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.