മുംബയ്: കൊവിഡ് പ്രതിരോധത്തിന് സഹായം ഉറപ്പാക്കണമെന്ന് ബാങ്കുകൾക്ക് ഉറപ്പ് നൽകി റിസർവ് ബാങ്ക്. ഇതിനായി അമ്പതിനായിരം കോടി രൂപയുടെ നടപടികളാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വാക്‌സിൻ നിർമ്മാണ കമ്പനികൾക്കും ആരോഗ്യ മേഖലയ്‌ക്കും വായ്‌പ നൽകാനും നിർദേശമുണ്ട്. ചെറുകിട മേഖലയിൽ വായ്‌പ പുനക്രമീകരണത്തിനും അവസരമുണ്ടാകും. രാജ്യത്തെ കൊവിഡ് വ്യാപനം സാമ്പത്തിക മേഖലയേയും ബാധിക്കുന്നതിനാലാണ് റിസർവ് ബാങ്ക് പുതിയ നിർദേശങ്ങൾ ബാങ്കുകൾക്ക് നൽകിയിരിക്കുന്നത്.
വാക്‌സിൻ നിർമ്മാതാക്കൾക്കൊപ്പം ആശുപത്രികൾ ഉൾപ്പടെയുളളവയെ സഹായിക്കാൻ പദ്ധതിപ്രകാരം ബാങ്കുകൾക്ക് കഴിയും. ഇതിലൂടെ രോഗികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പ്രത്യേക കൊവിഡ് ആനുകൂല്യമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. അതിനുകീഴിലാകും ബാങ്കുകൾ പുതിയ വായ്പകൾ അനുവദിക്കുക. കൊവിഡിന്റെ ഒന്നാം തരംഗത്തിലും ജനങ്ങൾക്ക് ആശ്വാസമാകുന്ന പദ്ധതികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് രണ്ടാം ഘട്ടത്തിലെ പ്രഖ്യാപനങ്ങൾ.
സുപ്രധാന പ്രഖ്യാപനങ്ങൾ
ഇടത്തരം സൂക്ഷ്‌മ സംരംഭങ്ങൾക്കും വ്യക്തികൾക്കും ഒറ്റത്തവണ വായ്‌പ പുന:ക്രമീകരിക്കാൻ അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ടുവർഷംവരെ നീട്ടാൻ അനുവദിക്കും.
35,000 കോടി രൂപമൂല്യമുളള സർക്കാർ സെക്യൂരിറ്റികൾ ആർ ബി ഐ വാങ്ങും. ഇതിലൂടെ സർക്കാരിന് കൂടുതൽ പണം ലഭിക്കും.
ദീർഘകാല റിപ്പോ ഓപറേഷൻ വഴി സ്‌മോൾ ഫിനാൻസ് ബാങ്കുകൾക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും.
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 500 കോടിരൂപവരെ വായ്‌പ നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകും.
സംസ്ഥാനങ്ങൾക്ക് പമാവധി 50 ദിവസത്തേയ്‌ക്ക് ഓവർ ഡ്രാഫ്റ്റ് അനുവദിക്കും. നേരത്തെ ഈ കാലാവധി 36 ദിവസമായിരുന്നു.
കാർഷികമേഖലയിലെ കരുത്ത് അടിസ്ഥാനമാക്കി വിതരണം കാര്യക്ഷമമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |