മുംബയ് : കൊവിഡ് രണ്ടാം വ്യാപനത്തിലും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. രണ്ടാം വ്യാപനത്തിൽ കൊവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ കൂടി നമുക്കൊപ്പമുണ്ട്. എന്നാൽ രാജ്യത്തിന്റെ ആവശ്യത്തിന് തക്ക ഉദ്പാദനം നടക്കാത്തതിനാൽ എല്ലാവർക്കും വാക്സിൻ നൽകാൻ ഇനിയുമായിട്ടില്ല. ആവശ്യത്തിന് ഡോസ് എത്താത്തതിനാൽ വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നത് സ്ഥിരമായിട്ടുണ്ട്. മഹാരാഷ്ട്രയിലും ഒരു ജില്ലയൊഴിച്ച് ബാക്കി എല്ലായിടത്തും ഇതാണ് അവസ്ഥ. ജൽന എന്ന ജില്ലയിലാണ് വാക്സിൻ ആവശ്യംപോലെ ലഭിക്കുന്നത്. അതിനുള്ള കാരണം ഈ ജില്ലയിലെ ജനപ്രതിനിധിയായ രാജേഷ് ടോപ്പെയാണ് മഹാരാഷ്ട്രയുടെ ആരോഗ്യമന്ത്രി എന്നതാണ്.
വാക്സിനുകളുടെ അഭാവം മൂലം മഹാരാഷ്ട്രയിലെ നിരവധി ജില്ലകൾക്ക് വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടേണ്ടിവന്നപ്പോൾ, ജൽന ജില്ല വേറിട്ടു നിന്നു കുറഞ്ഞത് 10 ദിവസത്തേയ്ക്ക് ആവശ്യമുള്ളത്ര വാക്സിൻ ഇവിടെ സ്റ്റോക്കുണ്ടായിരുന്നു എന്ന് രേഖകൾ പറയുന്നു. മാർച്ച് 31 ന് കേന്ദ്രത്തിൽ നിന്ന് 26.77 ലക്ഷം ഡോസുകൾ സംസ്ഥാനത്ത് ലഭിച്ചിരുന്നു. ഇത് 17000 ഡോസ് വീതം ഓരോ ജില്ലയ്ക്കും വിതരണം ചെയ്തപ്പോൾ ജൽനയ്ക്ക് ലഭിച്ചത് 77000 വാക്സിൻ ഡോസുകളായിരുന്നു. ഇതിനായി മന്ത്രി നേരിട്ട് ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നുവത്രേ.
അധിക ഡോസ് സ്റ്റോക്കുള്ളതിനെ തുടർന്ന്, ഏപ്രിൽ ആദ്യ വാരത്തിൽ തന്നെ ജൽനയിൽ പ്രതിദിന പ്രതിരോധ കുത്തിവയ്പ്പുകൾ 3,000 മുതൽ 5,000 ആയി ഉയർത്തിയിരുന്നു. അതേസമയം മറ്റുജില്ലകളിൽ വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ജൽനയിൽ നിന്നും 15000 ഡോസ് അടുത്തുള്ള ജില്ലകളിലേക്ക് മാറ്റാൻ മന്ത്രി അനുമതി നൽകി. ഇതേതുടർന്ന് ഏപ്രിൽ എട്ടിന് ജൽനയിൽ നിന്നും 15,000 ഡോസുകൾ വാഷിം, യവത്മാൽ, പർഭാനി എന്നി ജില്ലകളിലേക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |