കാഞ്ഞങ്ങാട്: പച്ചനിറത്തിൽ കഴുത്തുഭാഗം അല്പം ഉള്ളിലേക്ക് ഒട്ടി ഗോലിയുമായി മലയാളികളുടെ ഗൃഹാതുര സ്മരണകളിലൊന്നായ ഗോലി സോഡയുമായി സൈക്കിളിൽ പോകുന്ന രണ്ടുപേരുണ്ട് ഉദുമയിൽ.വൻകിട കമ്പനികൾ സോഡ ഉത്പാദനം കുത്തകകളാക്കിയ കാലത്ത് ഉദുമ ഉദയമംഗലത്തെ കട്ടയിൽ കുഞ്ഞിക്കണ്ണനും കണ്ണിക്കുളങ്ങരയിലെ കെ.വി. ചന്ദ്രനും തങ്ങൾക്ക് പൈതൃകമായി ലഭിച്ച ഉപജീവനമാർഗം ഇപ്പോഴും പിന്തുടരുന്നത്.
ഒരു കാലത്ത് പെട്ടിക്കടകളുടെ മുഖമുദ്ര ആയിരുന്നു ഗോലി സോഡ.സോഡാകുപ്പി ഇടത്തേക്കൈ കൊണ്ട് പിടിച്ച് വലത്തെ ചൂണ്ടുവിരൽ കൊണ്ട് ഗോലിയെ ഉള്ളിലേക്ക് തള്ളിയമർത്തി പൊട്ടിക്കുന്നത് ആ കാലത്ത് ഏറെ ആകർഷകമായ കാഴ്ചയായിരുന്നു.പുതിയ ശീതള പാനീയങ്ങളുടെ കുത്തൊഴുക്കിലും പഴമയുടെ തെളിമയുമായി ഈ ദാഹശമനിയെ കൈവിടാതെ കൊണ്ടുനടക്കുകയാണ് കുഞ്ഞിക്കണ്ണനും ചന്ദ്രനും.
പൈതൃകമായി കിട്ടിയ ഈ ജോലി പുതിയ കാലത്തിന് പര്യാപ്തമല്ലെങ്കിലും ഒരു ഉപാസന പോലെയാണ് ഇത് ഇപ്പോഴും കൊണ്ടുനടക്കുന്നത്. വില്പനയും വരുമാനവും കുറഞ്ഞപ്പോൾ തന്നെ മറ്റേതെങ്കിലും ജോലി നോക്കാൻ ഒരുപാടുപേർ ഉപദേശിച്ചിരുന്നു. പക്ഷേ ഒന്നിനെയും വിട്ടൊഴിയാൻ മനസില്ലാത്ത ഇവർക്ക് ഗോലി സോഡയെ ഉപേക്ഷിക്കാൻ മനസ് വന്നില്ല. കാലങ്ങളുടെ കഥപറയുന്ന ഈ ഗോലി സോഡക്കട കാണുന്നവർക്ക് ആശ്ചര്യമാണ്.
പെട്ടിക്കടകളിൽ നിന്നും ഇറങ്ങിയ ഗോലി സോഡ ചാരായഷാപ്പുകളിലും താരമായിരുന്നു.നിരോധനം വന്നതോടെ ഗോലി സോഡയ്ക്കും കിട്ടി തിരിച്ചടി . കുടിക്കുന്നതും കാണുന്നതും സുഖമുള്ള കാഴ്ചയാണെങ്കിലും ഗോലി സോഡ നിർമ്മാണം അത്ര കണ്ട് സുഖകരമല്ല. മെഷീനുകളുടെ സഹായമുണ്ടെങ്കിലും കൈ തൊടാതെ കാര്യങ്ങളൊന്നും നടക്കില്ല. കുപ്പിക്കുള്ളിൽ ഗ്യാസ് (അഥവാ കാർബൺഡൈ ഓക്‌സൈഡ് )നിറയ്ക്കുന്ന പ്രവൃത്തി ഏറെ അപകടകരമാണ്. അളവ് അൽപമെന്ന് മാറിയാൽ കുപ്പിപൊട്ടിത്തെറിക്കും. എത്ര ശ്രദ്ധ ചെലുത്തിയാലും ഇടക്കിടെ ഇത്തരം അപകടങ്ങൾ സംഭവിക്കും.
കച്ചവടം പൊടിപൊടിച്ചുനിൽക്കെ 1972 ൽ ബോംബെയിൽ നിന്നും അച്ഛൻ ചോയ്യമ്പു എത്തിച്ച മെഷീനിലാണ് കുഞ്ഞിക്കണ്ണൻ ഇന്നും സോഡ നിർമ്മിക്കുന്നത്. അച്ഛനോടൊപ്പം ജോലി ചെയ്ത തിരക്കേറിയ കാലം നിറവുള്ള ഓർമ്മകളുണ്ട് ഇദ്ദേഹത്തിന്. അന്ന് ഇവിടെ നിന്നും ഇറങ്ങുന്ന ഗോലി സോഡ എത്താത്ത തട്ടുകടകളോ കള്ള് കടകളോ സമീപത്തൊന്നുമുണ്ടായിരുന്നില്ല . മൺകുടത്തിൽ നിന്നും വെള്ളം നിറച്ച് സോഡയുണ്ടാക്കുന്ന തന്റെ ശീലത്തിന് ചന്ദ്രനും മാറ്റം വരുത്തിയിട്ടില്ല. പക്ഷേ ഉപജീവനം പ്രശ്നമായതിനാൽ അടുത്തകാലത്തായി ഓട്ടോഡൈവറുടെ കുപ്പായം കൂടി അണിയുന്നുണ്ട്. . 1990 കളിൽ 50 പൈസയായിരുന്നു ഗോലി സോഡയുടെ വില. ഇപ്പോളിത് വെറും നാല് രൂപയിലേ എത്തിയിട്ടുള്ളൂ. സാധാ കുപ്പിസോഡയ്ക്ക് പത്തുരൂപയോളം ഈടാക്കുമ്പോഴാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |