75,000 രോഗികളെ വരെ കിടത്താൻ സംവിധാനം
കോഴിക്കോട്: കൊവിഡ് എണ്ണം കൂടുതൽ ഉയർന്നാലും മുഴുവൻ രോഗികൾക്കും ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം സംവിധാനമൊരുക്കി. സർക്കാർ, സ്വകാര്യ മേഖലകളിലെ പരമാവധി ശേഷി ഉപയോഗപ്പെടുത്താതെ തന്നെ നിലവിലുള്ള സാഹചര്യം നേരിടാനുളള ചികിത്സാ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ എസ്.സാംബശിവ റാവു വ്യക്തമാക്കി.
ഐ.സി.യു, വെന്റിലേറ്റർ, ഓക്സിജൻ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ തുടർച്ചയായി നിരീക്ഷിക്കാൻ ജില്ലാതലത്തിലുള്ള വാർ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 75,000 രോഗികളെ വരെ ചികിത്സിക്കാൻ ആവശ്യമായ മുൻകരുതലോടെയാണ് കൊവിഡ് ചികിത്സാ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. മെഡിക്കൽ കോളേജ്, ഐ.എം.സി.എച്ച്, ബീച്ച് ആശുപത്രി, പി.എം.എസ്.എസ് വൈ ബ്ലോക്ക് എന്നീ സർക്കാർ മേഖലയിലെ ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമെ മിംസ്, ഇഖ്‌റ, ബേബി മെമ്മോറിയൽ, മലബാർ മെഡിക്കൽ കോളേജ്, തുടങ്ങിയ സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയിൽ പങ്കാളികളാണ്.
ഏതു ഘട്ടത്തിലും ഉപയോഗപ്പെടുത്താവുന്ന സൗകര്യങ്ങളോടെ താലൂക്ക് ആശുപത്രികളും മാസങ്ങൾക്ക് മുമ്പേ തന്നെ സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് ചികിത്സാ, പ്രതിരോധ നടപടികളുടെ ഏകോപനത്തിന് കൊവിഡ് ജാഗ്രത പോർട്ടലിൽ മുഴുവൻ വിവരങ്ങളും ലഭ്യമാവും.
പ്രധാന ആശുപത്രികളിലായി 3688 കിടക്കകൾ ഇപ്പോൾ ഒഴിവുണ്ട്. ഓക്സിജൻ ലഭ്യതയ്ക്കും പ്രശ്നമില്ല. നാലു മണിക്കൂർ ഇടവേളയിൽ ജില്ലയിലെ സർക്കാർ – സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകൾ, ഐ സി യു ബെഡുകൾ, മറ്റു ബെഡുകൾ എന്നിവയുടെ ലഭ്യത സംബന്ധിച്ച വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും. ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ വാർ റൂം ജാഗ്രത പുലർത്തും.
ചികിത്സാ സൗകര്യങ്ങൾ നിരീക്ഷിക്കാനും നടപ്പാക്കാനും ജില്ലാ ഭരണകൂടത്തിന് കീഴിൽ ഓരോ കോ ഓർഡിനേറ്റർമാരെ ആശുപത്രികളിൽ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ 38 കൊവിഡ് ആശുപത്രികളിലായി 685 കിടക്കകൾ ഇപ്പോൾ ഒഴിവുണ്ട്. 60 ഐ.സി.യു കിടക്കകളും 38 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 360 കിടക്കകളുമാണ് ഒഴിവുള്ളത്. ഒൻപത് സർക്കാർ ആശുപത്രികളിൽ മാത്രമായി 194 കിടക്കകളും 37 ഐ.സി.യു കിടക്കകളും 29 വെന്റിലേറ്ററുകളുമുണ്ട്. 13 സി. എഫ്. എൽ. ടി. സികളിലായി 492 കിടക്കകളും ഒഴിവുണ്ട്.
രോഗം സ്ഥിരീകരിച്ച് വീടുകളിൽ കഴയുന്നവരെ കൃത്യമായി നിരീക്ഷിക്കും. രോഗപ്പകർച്ച വീടുകളിൽ കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ വ്യക്തികൾ വീടുകളിലും മാസ്ക് നിർബ്ബന്ധമായി ധരിക്കണം. രോഗികളുമായി സമ്പർക്കമുണ്ടായവരും രോഗലക്ഷണമുള്ളവരും സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെ വീടുകളിൽ കഴിയുമ്പോൾ മുഴുവൻ പേർക്കും രോഗബാധയുണ്ടാവുകയാണ്.
രോഗലക്ഷണങ്ങളുളളവരെ നിർബന്ധമായും ഡൊമിസിലറി കെയർ സെന്ററിലേക്കോ എഫ്.എൽ.ടി.സികളിലേക്കോ മാറ്റി താമസിപ്പിക്കണമെന്ന് ജില്ലാ കളക്ടർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |