കണ്ണൂർ: ഉപജീവനം നഷ്ടപ്പെട്ട് വഴിയോര കച്ചവടക്കാർ പട്ടിണിയിലേക്ക് .ലോക്ക്ഡൗണിന് ശേഷം മറ്റ് മേഖലകൾ സജീവമായപ്പോഴും കൊവിഡ് നിയന്ത്രണം കണക്കിലെടുത്ത് ഇവരെ എല്ലായിടങ്ങളിലും ഒഴിപ്പിച്ചിരുന്നു. ഓണം,വിഷു,പെരുന്നാൾ എന്നിങ്ങനെ നന്നായി കച്ചവടം നടക്കേണ്ട സമയങ്ങളൊക്കെ നഷ്ടപ്പെട്ടതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ എന്തുവഴിയെന്ന് ആലോചിക്കുകയാണ് ഇവരെല്ലാം.
വർഷങ്ങളായി വഴിയോര കച്ചവടം നടത്തി ഉപജീവനം കണ്ടെത്തുന്ന ആയിരകണക്കിനാളുകൾ കണ്ണൂർ ജില്ലയിലുണ്ട്. ഇതിൽ കൂടുതലും ഇതരസംസ്ഥാനക്കാരാണ്. ലോക്ക്ഡൗണിന് ശേഷം ഇവരിൽ പലരും പഴം, പച്ചക്കറി, ചിപ്സ് എന്നിവ വണ്ടിയിലും മറ്റുമായി വിൽപ്പന നടത്തി പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലായിരുന്നു.
കൊവിഡ് ക്ഷേമ പദ്ധതിയുടെ ഭാഗമായി സർക്കാർ 1000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭൂരിഭാഗത്തിനും ലഭിച്ചില്ല. സംഘടനാ നേതാക്കൾ ഇടപെട്ട് ധനസഹായം നൽകാൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. ലോക്ക് ഡൗൺ സമയത്ത് സന്നദ്ധസംഘനകളും മറ്റും എത്തിച്ചു നൽകിയ കിറ്റുകളും ഭക്ഷസാധനങ്ങളുമാണ് ഇവരുടെ പട്ടിണി ഇല്ലാതാക്കിയത്. വിൽക്കാനായി സാധനങ്ങൾ എടുത്ത വകയിലും ഇവർക്ക് വലിയ നഷ്ടം നേരിട്ടു.
തുച്ഛമായ വിലക്കാണ് സാധനങ്ങൾ വിറ്റഴിച്ചത്. വഴിയോരകച്ചവടക്കാരിൽ ഭൂരിഭാഗം പേരും കുടുംബമായി വാടക വീട്ടിൽ താമസിക്കുന്നവരാണ്. മാസങ്ങളോളം വാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് പലരോടും ഇറങ്ങാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഉടമകൾ.
സർക്കാർ പ്രഖ്യാപിച്ചു ; മുഖം തിരിച്ച് ബാങ്കുകൾ
ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴിയോര വ്യാപാരികൾക്ക് പ്രധാനമന്ത്രി ആത്മനിർഭർ നിധി വഴി ധനസഹായം പ്രഖ്യാപിച്ചിരുന്നു. പുതിയ സംരംഭം തുടങ്ങാൻ മറ്റ് നീക്കിയിരിപ്പുകളൊന്നുമില്ലാത്തവർക്ക് വേണ്ടിയായിരുന്നു പദ്ധതി. ആദ്യഗഡുവായി 10,000 രൂപയാണ് വായ്പ നൽകുന്നത്. ഒപ്പം കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് ബാങ്ക് പലിശയുടെ ഏഴ് ശതമാനം സബ്സിഡിയും കച്ചവടക്കാരുടെ സേവിംഗ് ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. തൊഴിലാളികൾക്ക് അവർക്ക് അക്കൗണ്ടുള്ള ബാങ്കു വഴി ലോണിന് അപേക്ഷിക്കാമെന്നാണ് ചട്ടം. എന്നാൽ ദേശസാൽക്കൃത ബാങ്കുകളടക്കം വഴിയോരക്കച്ചവടക്കാർക്ക് ലോൺ അനുവദിക്കുന്നില്ല. അപേക്ഷകരെ പല കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. അപേക്ഷകരിൽ ചെറിയ ശതമാനത്തിന് മാത്രമാണ് ലോൺ ലഭിച്ചതെന്ന് കച്ചവടക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |