ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാരാജന്റെ (61) മരണവാർത്ത വ്യാജമെന്ന് അധികൃതർ.
ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഛോട്ടാരാജന്റെ മരണം റിപ്പോർട്ട് ചെയ്തതോടെ വാർത്ത നിഷേധിച്ച് എയിംസ് അധികൃതരും മുംബയ് പൊലീസും രംഗത്തെത്തി. കഴിഞ്ഞ ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുകയാണെന്നും രാജന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് 2015ൽ അറസ്റ്റിലായ ഛോട്ടാ രാജൻ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു.
കൊലപാതകം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ 70ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മുംബയിൽ ഇയാൾക്കെതിരെ നിലനിൽക്കുന്ന എല്ലാ കേസുകളും സി.ബി.ഐയ്ക്ക് കൈമാറിയതിനെത്തുടർന്ന് ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക കോടതി രൂപീകരിച്ചിരുന്നു.
2011ൽ മാദ്ധ്യമ പ്രവർത്തകയായ ജ്യോതിർമൊയ് ഡേയെ കൊലപ്പെടുത്തിയ കേസിൽ രാജനെ 2018ൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |