തിരുവനന്തപുരം: നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങൾ തെരുവിലേക്കിറങ്ങുന്നത് തടയാൻ ഇന്നലെ പൊലീസ് കർശന ക്രമീകരണം ഏർപ്പെടുത്തി. ലോക്ക്ഡൗണിനു മുമ്പ് സാധനങ്ങൾ വാങ്ങാനെന്ന പേരിൽ നിരവധിപ്പേർ വാഹനങ്ങളുമായി ഇറങ്ങിയതോടെയാണ് പരിശോധന കർശനമാക്കിയത്.
കടകളിലും കച്ചവട സ്ഥാപനങ്ങളിലും കൊവിഡ് നിയന്ത്രണം ലംഘിച്ചവർക്കെതിരെയും കേസെടുത്തു. ഇന്നുമുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ കടകളിലും തിരക്കായിരുന്നു. നിരത്തിൽ വാഹനങ്ങളുടെ എണ്ണവും കൂടി. പലയിടത്തും പൊലീസ് പരിശോധന നടത്തിയെങ്കിലും അത്യാവശ്യക്കാരെ കടത്തിവിട്ടു. അനാവശ്യമായി പുറത്തിറങ്ങിയവരെ പിഴ ഈടാക്കി തിരിച്ചയച്ചു.
നഗരത്തിൽ പൊലീസ് ഇന്നലെ നടത്തിയ പരിശോധനയിൽ കൊവിഡ് സുരക്ഷാ വിലക്ക് ലംഘിച്ച 1,407പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘിച്ച 270 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് 1113 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 6 പേരിൽ നിന്നും ഉൾപ്പെടെ 5.56 ലക്ഷം രൂപ പിഴ ഈടാക്കി. മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ 18 വാഹനങ്ങൾക്കെതിരെയും കേസെടുത്തു. ശരിയായ രീതിയിൽ സുരക്ഷാ മുൻ കരുതലെടുക്കാത്ത 42,137 പേരെ താക്കീത് നൽകി വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |