കൊവിഡിന്റെ രണ്ടാം വരവിലും പത്ത് പുത്തൻ എങ്ങനുണ്ടാക്കാമെന്ന ആക്രാന്തത്താൽ സ്വകാര്യ ആശുപത്രികളും ലാബുകളും നടത്തുന്ന പിടിച്ചു പറി വ്യാപകമായിട്ടും സർക്കാർ കാഴ്ചക്കാരുടെ റോളിലാണെന്നാണ് നാട്ടുകാരുടെ പരാതി. പല സ്വകാര്യ ആശുപത്രികളും പല ഗ്രേഡാണ്.ഡോക്ടർമാർക്ക് നൽകുന്ന ഉയർന്ന ശമ്പളവും മറ്റും കണക്കിലെടുത്ത് ഏകീകൃത നിരക്ക് നിശ്ചയിക്കുക ബുദ്ധിമുട്ടാണെന്നാണ് സർക്കാർ പറയുന്നത്. റബർപ്പാലിൽ പള്ളികൊള്ളുന്ന കോട്ടയം കാശുകാരുടെ കേന്ദ്രമെന്നാണ് പലരുടെയും വിചാരം. കൂണുപോലെ സ്വകാര്യ ആശുപത്രികൾ ഇവിടുണ്ട്. എല്ലാം കഴുത്തറപ്പൻ ബ്ലേഡ്. ചികിത്സാനിരക്കിൽ പാവപ്പെട്ടവരോട് കാരുണ്യം കാട്ടുന്ന ഒരെണ്ണം പോലുമില്ല. ചെറിയൊരു പനി വന്ന് ആശുപത്രിയിലെത്തിയാൽ അഡ്മിഷൻ കാർഡും ഡോക്ടറെ കാണുന്ന ഫീസും ചേർത്ത് മിനിമം ആയിരം വരെ വാങ്ങുന്നവരാണ് പലരും. ആശുപത്രിയിൽ അഡ്മിറ്റായാൽ തീർന്നു. എ.സിയും ,ഐ.സി.യും വെന്റിലേറ്ററും മറ്റുമായി സംഗതി നീളും. സകല പരിശോധനയും കഴിയുമ്പം സാധാരണ രോഗിയുടെ കുടുംബം കടം കയറി ഒരു പരുവത്തിലാകും.
കൊവിഡ് വന്നതോടെ സ്വകാര്യന് ചാകരയായി. ആദ്യ വരവിൽ പേടിച്ച് മറ്റു രോഗികൾ ആശുപത്രിയിൽ പോകാതായി. രണ്ടാം വരവ് ആദ്യത്തേതിലും വലുതായതോടെ സാദാ വാർഡ് പോലും കൊവിഡ് ബ്ലോക്കാക്കി. ശ്വാസം മുട്ടലും മറ്റുമുള്ളവർക്കായി ഐ.സി.യു വാർഡും മറ്റുമായി. കൊവിഡ് പോസിറ്റീവെന്ന് കേട്ടാൽ നേരേ ഐ.സി.യുവിലാകും. മിനിമം പതിനായിരമാണ് ആശുപത്രിയുടെ നിലവാരമുസരിച്ച് ഐ.സിയു വാർഡ് നിരക്ക്. രോഗിയെ കാണാൻ ഡോക്ടറും നഴ്സും പി.പി.ഇ കിറ്റ് ധരിക്കണം. ഒരു കിറ്റ് ധരിച്ച് എല്ലാ രോഗികളെ കണ്ടാലും ഓരോ രോഗിയിൽ നിന്നും പി.പി.ഇ കിറ്റിന്റെ പേരിൽ അഞ്ചക്കത്തുക ഈടാക്കും. പിന്നെ സ്ഥിരം നെഗറ്റീവായോന്നറിയാൻ ആർ.ടി.പി.സി.ആർ ടെസ്റ്റിന് 1700 രൂപ. ഇത് സർക്കാർ 500 രൂപയാക്കി കുറച്ചിട്ടും സ്വകാര്യ ആശുപത്രികളോ ലാബുകളോ കുറച്ചില്ല. ഇതു സംബന്ധിച്ച് കേരളകൗമുദി വാർത്തയെ തുടർന്ന് കളക്ടർ ഇടപെട്ട് പൊലീസിൽ പരാതി നൽകിയതോടെയാണ് നിരക്ക് കുറക്കാൻ പലരും നിർബന്ധിതരായത്.
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്കും സർക്കാർ നിരക്ക് നിശ്ചയിക്കണം. സ്വകാര്യ ആശുപത്രികളിലെ സേവനങ്ങൾക്ക് സൗകര്യമനുസരിച്ച് ഗ്രേഡ് തിരിച്ച് നിരക്ക് നിശ്ചയിക്കാൻ സർ്ക്കാർ ഒരു കമ്മിഷനെ നിയോഗിച്ചിരുന്നു.ആ കമ്മീഷൻ ഏതു വഴി പോയെന്ന് അറിയില്ല. കൊവിഡ് ചികിത്സയിൽ കഴുത്തറക്കുമ്പോൾ സർക്കാരിന് ഇടപെടാൻ പറ്റിയ സമയമാണ്. നിരക്ക് കുറഞ്ഞു പോയെന്ന പരാതിയുമായി കോടതിയെ സമീപിച്ചിട്ടും വലിയ കാര്യമില്ലെന്നാണ് കൊവിഡ് പരിശോധനാ നിരക്ക് കുറച്ച സർക്കാർ നടപടി അംഗീകരിച്ച ഹൈക്കോടതി വിധി. കോടതിക്കുള്ള മനുഷ്യത്വപരമായ സമീപനം സ്വകാര്യ ആശുപത്രി മുതലാളിമാർക്കും ആശുപത്രി നടത്തിപ്പുകാർക്കും ഇല്ലാതെ പോയി. ഇതേക്കുറിച്ച് കൂടുതൽ പറഞ്ഞാൽ , എഴുതിയാൽ പലർക്കും പൊള്ളും. പലരുടെയും പൊയ് മുഖം അഴിഞ്ഞു വീഴും. സർക്കാർ എന്തെങ്കിലും ചെയ്യുമോ എന്നതിന് തത്ക്കാലം കാത്തിരിക്കാം. അതിനു ശേഷമാകാം ദണ്ഡം!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |