കണ്ണൂർ: സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് നാടും നഗരവും നിശ്ചലമായി. ജില്ലയിലെങ്ങും ഹർത്താലിന്റെ പ്രതീതിയായിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാൻ പൊലീസും നിലയുറപ്പിച്ചതോടെ ലോക് ഡൗൺ പൂർണമായി.. അനാവശ്യമായി നിരത്തിലിറങ്ങിയ 70ഓളം വാഹനങ്ങൾ പൊലീസ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ് പിടിച്ചെടുത്തു.
അത്യവശ്യകാര്യമല്ലാത്തവരെ പൊലീസ് പലയിടങ്ങളിലും തടഞ്ഞ് തിരിച്ചയച്ചു. റോഡുകളിൽ ബാരിക്കേഡുകളും മറ്റും തീർത്താണ് പൊലീസ് വാഹന പരിശോധന നടത്തുന്നത്. സത്യവാങ്ങ്മൂലമില്ലാതെ പുറത്തിറങ്ങിയവർക്കെതിരെയും ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവർക്കെതിരെയും പൊലീസ് നടപടി സ്വീകരിച്ചു. ടാക്സികളിൽ റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ളവ മാത്രമാണ് സർവീസ് നടത്തിയത്. എന്നാൽ, അടച്ചുപൂട്ടലിനോട് പൊതുവെ ജനങ്ങൾ സഹകരിക്കുകയാണെന്നാണ് പൊലീസിന്റെ അഭിപ്രായം. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. ഹോട്ടലുകളിൽ ഹോം ഡലിവറി സേവനം മാത്രമാണുണ്ടായിരുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരും. ആശുപത്രി യാത്ര പോലുളള അടിയന്തര ഘട്ടത്തിൽ മാത്രമേ ജില്ല വിടാൻ അനുവദിക്കൂ. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന തലത്തിലുള്ളതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ കണ്ണൂരിൽ വേണ്ടിവരും. കർശന പരിശോധന തുടരും. മത്സ്യ, പച്ചക്കറി മാർക്കറ്റുകളിൽ ആളുകൾ കൂടുന്നുണ്ടെന്നും ഇത് തടയാനുള്ള നടപടികളെടുക്കും. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുത്. നിസ്സാര കാര്യങ്ങൾക്കായി നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും- ആർ. ഇളങ്കോ (സിറ്റി പൊലീസ് കമ്മിഷണർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |