മലയാലപ്പുഴ: കോട്ട മലയിലെ മലമാടസ്വാമി തമിഴ് ജനതയുടെ വിശ്വാസത്തിന്റെ ഭാഗമാണ്. മലയാലപ്പുഴ ദേവീ ക്ഷേത്രത്തിന്റെ പ്രധാന കാവൽ മലയായിട്ടാണ് കോട്ടമലയെ വിശ്വാസികൾ കാണുന്നത്. കല്ലാറ്റിലൂടെ ഒഴുകിവന്ന് നാട്ടുകാരെ ഉപദ്രവിച്ചിരുന്ന മലമാടസ്വാമിയെ മലയാലപ്പുഴ ഭഗവതി കടവുപുഴയിൽ വച്ച് ബന്ധനസ്ഥനാക്കി കോട്ടമലയിലെ വീട്ടിമരത്തിൽ ബന്ധിച്ചുവെന്നാണ് വിശ്വാസം. ഹാരിസൺ മലയാളം പ്ലാന്റെഷന്റെ കുമ്പഴത്തോട്ടത്തിലെ വിശാലമായ റബ്ബർത്തോട്ടത്തിനുള്ളിലെ മലയാണിത്. പുതുക്കുളം കവലയിൽ നിന്ന് അരകിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. മലയാലപ്പുഴയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരമുണ്ട്. മലയുടെ മുകളിൽ മുൻപ് മലമാടസ്വാമിയെ ബന്ധിച്ചതായി കരുതുന്ന വീട്ടിമരവും ചങ്ങലപ്പാടുകളുമുണ്ടായിരുന്നു. പിൽകാലത്ത് മരം നശിച്ചു. 125 വർഷങ്ങൾക്ക് മുൻപ് ഹാരിസൺ പ്ലാന്റെഷനിലെ ജോലികൾക്കായി എത്തിയ തമിഴ് ജനതയുടെ വിശ്വാസത്തിന്റെ ഭാഗമായ ദേവസങ്കല്പ്പം കൂടിയാണിത്. തോട്ടത്തിനുള്ളിലെ മൂന്ന് അമ്മൻകോവിലുകളിലും മാടസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. അമ്മൻ കോവിലുകളിൽ നടക്കുന്ന ഉത്സവത്തിലെ മൃഗബലിയും അർദ്ധരാത്രിയിൽ ദൂരെയുള്ള വിജനമായ കോട്ടമലയിലേക്ക് വെളിച്ചപ്പാടുകൾ തുള്ളിയുറഞ്ഞ് പോകുന്നതും ഇവിടുത്തെ വിശ്വാസത്തിന്റെ ഭാഗമാകുന്നു. നാട്ടുകാർ കോട്ടമല ദേവസ്വം ട്രസ്റ്റിന് രൂപം നൽകിയിട്ടുണ്ട്. മലയാലപ്പുഴ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ ആൽമരച്ചുവട്ടിലും മലമാടസ്വാമിത്തറയെന്ന ദേവസങ്കല് പ്പമുണ്ട്. നിരവധി മലകൾക്ക് നടുവിൽ പ്രകൃതി രമണീയമായ സ്ഥലത്താണ് കോട്ടമല. മലയാലപ്പുഴ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാവുന്നതിന് മുൻപ് ആറാട്ടു നടന്നിരുന്ന കല്ലാറ്റിലെ കടവുപുഴയിലെ ആറാട്ടുകയവും കോട്ടമലയുടെ സമീപത്താണ്. 5000 ഏക്കർ വരുന്ന റബ്ബർത്തോട്ടത്തിന് നടുവിൽ ജനവാസമേഖലയിൽ നിന്ന് അകന്ന് പ്രകൃതി രമണീയമായ സ്ഥലത്താണ് മലമാടസ്വാമി ക്ഷേത്രം.
മുൻപ് ചെങ്ങന്നൂർ വഞ്ഞിപ്പുഴ മഠത്തിന്റെ അധീനതയിലായിരുന്നു പ്രദേശം. ഇവിടെ പൂജവിഗ്രഹങ്ങളൊ, ശ്രീകോവിലോ ഇല്ല. കന്യാകുമാരിയിൽ നിന്ന് കൊണ്ടുവന്ന ശിലകളിൽ നിർമ്മിച്ച പഞ്ചവർഗത്തറയും നന്ദികേശവിഗ്രഹവും ആൽത്തറയുമാണിവിടെയുള്ളത്. ഭക്തർ നേരിട്ട് വഴിപാടുകൾ സമർപ്പിക്കുന്ന രീതിയാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |