ഇറക്കുമതി നിയന്ത്രിച്ചതോടെ വിലക്കയറ്റം
കൊല്ലം: ഇരുമ്പ് അടക്കമുള്ള നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം എൻജിനിയറിംഗ് വർക്ക് ഷോപ്പുകളെ പ്രതിസന്ധിയിലാക്കി. ഓരോ ദിവസവും വില ഉയരുന്നതിനാൽ പ്രവൃത്തികൾ ക്വട്ടേഷൻ അടിസ്ഥാനത്തിൽ ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥയാണ്.
വൻതുക ചോരുമെന്ന് ഉറപ്പായതിനാൽ എടുത്ത ജോലികൾ പലതും ഉപേക്ഷിക്കേണ്ടിയും വരുന്നു. ജി.ഐ ഇരുമ്പ് പൈപ്പിന്റെ വില ഒന്നരമാസം മുമ്പുള്ള 65ൽ നിന്ന് 107ൽ എത്തിനിൽക്കുന്നു. തൊട്ടുമുമ്പുള്ള ദിവസത്തേക്കാൾ രണ്ടും മൂന്നും രൂപയാണ് ഓരോ ദിവസവും ഉയരുന്നത്. നിലവിലെ വിലയുടെ അടിസ്ഥാനത്തിലാണ് പലരും വീടുകളുടെ മേൽക്കൂര നിർമ്മാണം, ഗേറ്റ്, ഗ്രിൽ, സ്റ്റെയർകെയ്സ് തുടങ്ങിയവ ക്വാട്ടേഷൻ അടിസ്ഥാനത്തിൽ ഏറ്റെടുക്കുന്നത്.
ഇതിനുള്ള സാധനങ്ങൾ വാങ്ങാൻ കടകളിൽ ചെല്ലുമ്പോഴാണ് വില കുത്തനെ ഉയർന്നത് അറിയുന്നത്. ഇക്കാര്യം ഉപഭോക്താക്കളോട് പറയുമ്പോൾ അവർക്ക് ബോദ്ധ്യമാകില്ല. ഇങ്ങനെയെടുത്ത ജോലികൾ പലതും നഷ്ടമായും പുതിയത് ഏറ്റെടുക്കാനാകാതെയും പല എൻജിനിയറിംഗ് വർക്ക് ഷോപ്പുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
ഇരുമ്പ് വില ഇരട്ടിച്ചു
ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെയാണ് ഇരുമ്പിന്റെ വില ക്രമാതീതമായി ഉയർന്നുതുടങ്ങിയതെന്ന് എൻജിനിയറിംഗ് വർക്ക് ഷോപ്പുകാർ പറയുന്നു. ഈ സാഹചര്യം മുതലെടുത്ത് ഇവിടുത്തെ നിർമ്മാതാക്കൾ വില കുത്തനെ ഉയർത്തുകയാണ്. ഡീലർമാരിൽ ഭൂരിഭാഗവും ഇരുമ്പ് വൻതോതിൽ സംഭരിക്കാറുണ്ട്. വിലക്കയറ്റം ഉണ്ടാകുന്നതിന് മുമ്പ് വാങ്ങിയ ഇരുമ്പ് ഉല്പന്നങ്ങൾ പൂഴ്ത്തിവച്ച് ഇപ്പോൾ ഉയർന്ന വിലയ്ക്ക് വിൽക്കുകയാണെന്നും ആരോപണമുണ്ട്.
നിർമ്മാണ സാമഗ്രികളുടെ വില
ഇനം, വില ഒന്നരമാസം മുമ്പ്, ഇപ്പോൾ
ഇരുമ്പ്- 65 - 107
ആംഗ്ലെയർ - 40 - 65
പി.വി.സി പൈപ്പ് - 80 - 140
''
നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം കാരണം ജോലികൾ ഏറ്റെടുക്കാൻ കഴിയുന്നില്ല. നഷ്ടം സംഭവിക്കുന്നതിനാൽ ഏറ്റെടുത്തവ ഉപേക്ഷിക്കുകയാണ്. ഇരുമ്പ് അടക്കമുള്ള നിർമ്മാണ സാമഗ്രികളുടെ വില പിടിച്ചുനിറുത്താൻ അടിയന്തര ഇടപെടൽ വേണം.
ആർ. വിജയൻപിള്ള, സംസ്ഥാന കൺവീനർ
സ്റ്റേറ്റ് എൻജിനിയറിംഗ് വർക്ക് ഷോപ്പ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |