സാമ്പത്തികമായ അസമത്വങ്ങൾ ഏറിവരികയായിരുന്നെങ്കിലും ഏറെനാളായി ലോകം അവയെ അവഗണിക്കുകയായിരുന്നു എന്നും, ഈ ഗൗനിക്കാതിരിക്കൽ കൊവിഡ് കാലത്ത് പാവങ്ങളെ കൂടുതൽ കഷ്ടനഷ്ടങ്ങളിലേക്ക് തള്ളിയിടാൻ കാരണമായെന്നും ഐക്യരാഷ്ട്ര സഭയുടെ തലവനായ അന്റോണിയോ ഗുട്ടറസ് നിരീക്ഷിച്ചിരിക്കുന്നു. എന്നാൽ, ജീവിതാവസ്ഥയിലെ ഉച്ചനീചത്വങ്ങൾ ലോകശ്രദ്ധയിലെത്തിക്കാൻ മഹാമാരിക്ക് കഴിഞ്ഞെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈറസിന് വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലെങ്കിലും അതുമൂലമുണ്ടായ ആഘാതങ്ങളുടെ നല്ലൊരുപങ്കും വന്നുഭവിച്ചത് താഴേത്തട്ടിലായിരുന്നു. അതേസമയം തന്നെ കൊവിഡ്കാലം ഏറ്റവും മേലേത്തട്ടിലുള്ളവർക്ക് പണം വാരിക്കൂട്ടാനുള്ള അവസരവുമൊരുക്കി. അതുകൊണ്ട് തന്നെയാണ് 'അസമത്വങ്ങളുടെ മഹാമാരി"യായി കൊവിഡിനെ വിശേഷിപ്പിക്കുന്നത്. പണ്ടത്തെ ഒരു മഹാമാരിക്കാലത്ത് വിചിത്രമായ അനുഭവമാണുണ്ടായത്. പതിന്നാലാം നൂറ്റാണ്ടിൽ ലോകത്തെ ഗ്രസിക്കുകയും, 75 ലക്ഷത്തിനും രണ്ടുകോടിക്കും ഇടയിൽ മനുഷ്യരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത പ്ലേഗിന്റെ കാലത്ത് അസമത്വങ്ങളുടെ വ്യാപ്തി കുറഞ്ഞുവെന്നാണ് ചില പഠനങ്ങളുടെ കണ്ടെത്തൽ. കൂട്ട ജീവഹാനി നിമിത്തം തൊഴിലെടുക്കുന്നവരുടെ എണ്ണം ഭയങ്കരമായി കുറഞ്ഞതിന്റെ ആഘാതം അവരുടെ കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിന്നില്ല. മുഖ്യമായും തൊഴിൽശക്തിയെ ആശ്രയിച്ചിട്ടുള്ള അന്നത്തെ ഉത്പാദന ക്രമത്തിൽ മുതലാളിമാരുടെ വരുമാനത്തിലുണ്ടായ ശോഷണം അതിരൂക്ഷമായിരുന്നു. അതുകൊണ്ടുതന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സാമ്പത്തിക അന്തരത്തിന്റെ തോത് പഴയതിനെക്കാൾ കുറഞ്ഞിരുന്നു. എന്നാൽ, ഇതിനകം തന്നെ യന്ത്രവത്കൃത ഉത്പാദന ക്രമത്തിലേക്ക് മാറിയിരുന്ന 1918ൽ സ്പാനിഷ് ഫ്ളൂ വന്നപ്പോൾ മഹാമാരിയുടെ തിക്തഫലങ്ങൾ താരതമ്യേന വൻതോതിൽ അനുഭവിക്കേണ്ടി വന്നത് താഴെക്കിടയിലുള്ളവർക്കായിരുന്നു; അസമത്വങ്ങളുടെ വിടവും വലുതായി. ഇപ്പോഴത്തെ കൊവിഡ് കാലത്തും സംഭവിച്ചു കൊണ്ടിരിക്കുന്നത് അതുതന്നെയാണ്; പക്ഷേ അസമത്വങ്ങളുടെ വ്യാപ്തി അന്നത്തെക്കാൾ വല്ലാതെ വീർത്തു പോയിരിക്കുന്നു. കൊവിഡ് കാലത്തെ ഇന്ത്യയുടെ സ്ഥിതി ലോകത്തെ അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമല്ല. ഓക്സ്ഫോഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകളുടെ കൂട്ടായ്മയായ ഓക്സ്ഫാം എന്ന അന്താരാഷ്ട്ര സ്ഥാപനം ഈ ജനുവരിയിൽ പ്രസിദ്ധീകരിച്ച 'അസമത്വ വൈറസ് " എന്ന പഠന റിപ്പോർട്ടിലെ നിഗമനങ്ങൾ പറയാം. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ വരുമാനത്തിൽ, 2020 നു ശേഷമുണ്ടായ വർദ്ധനവ് 35 ശതമാനമാണ് . ഇവരിൽ വൻ കോടീശ്വരന്മാരായ നൂറുപേർക്ക് കൊവിഡ് കാലത്തുണ്ടായ വരുമാനനേട്ടം, രാജ്യത്തെ 138 ദശലക്ഷം ദരിദ്രർക്കായി വീതിച്ചു നൽകിയാൽ ഓരോരുത്തർക്കും 94,045 രൂപവീതം ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂ(ജലം)എന്ന ഗവേഷണ കേന്ദ്രം, ലോകബാങ്കിന്റെ കണക്കുകളുടെ പിൻബലത്തിൽ നടത്തിയ പഠനമനുസരിച്ച് മഹാമാരി ഏല്പിച്ച സാമ്പത്തിക ആഘാതം ഇന്ത്യയിലെ മദ്ധ്യവർഗത്തിൽ നിന്ന് 32 ദശലക്ഷം പേരെ താഴോട്ടടിച്ചു. 2011 നും 2019 നുമിടയിൽ മദ്ധ്യവർഗത്തിലേക്ക് 57 ദശലക്ഷം പേർ പുതുതായി എത്തുകയും ഈ വർഗത്തിന്റെ മൊത്തം സംഖ്യ 134 ദശലക്ഷമായി ഉയരുകയും ചെയ്തതാണ്; അവിടെ നിന്നാണ് കൊവിഡ് കാലത്തെ പതനം സംഭവിച്ചിരിക്കുന്നത്. അതുപോലെതന്നെ ഇന്ത്യയിലെ 75 ദശലക്ഷം പേരെ പുതുതായി ദാരിദ്ര്യരേഖയുടെ താഴേക്ക് കൊണ്ടെത്തിച്ചെന്നും ഇക്കൂട്ടരും നേരത്തെ ഉള്ളവരും കൂടി ആയപ്പോൾ ദരിദ്രരുടെ മൊത്തം എണ്ണം 134 ദശലക്ഷമായെന്നും പഠനം പറയുന്നു. ഇതേസമയം തന്നെ കൊവിഡ് കാലം മേലേത്തട്ടിലുള്ളവർക്ക് ധനസമാഹരണത്തിനുള്ള അവസരമൊരുക്കിയതിന്റെ അനുഭവങ്ങളും പറയാം. ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളാലും രാജ്യം അടഞ്ഞു കിടന്നത് ഒട്ടേറെ സംരംഭകർക്ക്, പ്രത്യേകിച്ച് ഡിജിറ്റൽ തട്ടകങ്ങൾക്ക്, പണം കൊയ്യാനുള്ള സാഹചര്യമൊരുക്കി.
ടെക് ഭീമന്മാരുടെ വരുമാനം വർദ്ധിച്ചെന്ന് മാത്രമല്ല അവരിലേക്ക് വമ്പൻ വിദേശ മൂലധന പ്രവാഹവുമുണ്ടായി. അംബാനിയുടെ ഡിജിറ്റൽ സംരംഭങ്ങളിലേക്ക് മാത്രമായി ഇക്കഴിഞ്ഞവർഷം ഒഴുകിയെത്തിയത് 980 കോടി ഡോളറായിരുന്നു. ഈ കാലത്ത് മൊത്തം സ്വത്തിന്റെ കാര്യത്തിൽ ലോകത്തെ ഒന്നാംനമ്പർ കോടീശ്വരന്മാരായ മസ്ക് (ടെൽസ, സ്പേസ് എക്സ്), ജെഫ് ബെസോസ് (ആമസോൺ) എന്നിവരെ പിന്നിലാക്കിക്കൊണ്ട് ഇന്ത്യയുടെ അദാനി മുന്നിലായിരിക്കുന്നു. 2020ൽ16.2ശതകോടി ഡോളർ സമ്പത്ത് മൂല്യത്തിന്റെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ സ്വത്ത്മൂല്യം ഇപ്പോൾ 50ശതകോടി ഡോളറായി ഓടിക്കയറിയിരിക്കുന്നു. അതിസമ്പന്നർക്ക് കൊവിഡ്കാലം നല്ല കാലമായി തീർന്നതിന്റെ അനുഭവങ്ങൾ ഇനിയുമേറെയുണ്ട്.
സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുഃസഹമായി തീർന്നതിന്റെ പ്രധാന കാരണം ജീവനോപാധിയായ തൊഴിലുകൾ മാഞ്ഞുപോയതാണ്. 2020 ജനുവരിയിലെ നിലയിൽനിന്ന് 2021 ജനുവരിയിൽ രാജ്യത്ത് പണിയെടുക്കുന്നവരുടെ എണ്ണത്തിൽ വന്ന കുറവ് 98 ദശലക്ഷമെന്നാണ് കണക്കാക്കിയിട്ടുള്ളത്. തൊഴിലുകൾ കൂടുതൽ അസംഘടിത രീതിയിലായി; പ്രതിഫലവും താഴ്ന്നു. സ്ത്രീകൾക്കാണ് തൊഴിൽ നഷ്ടത്തിന്റെ ഏറിയപങ്കും വഹിക്കേണ്ടി വന്നത്. 2019-20 ൽ തൊഴിലെടുക്കാവുന്ന പ്രായത്തിലുള്ള സ്ത്രീകളിൽ ജോലി ലഭിച്ചിരുന്നത് 7.3 ശതമാനം പേർക്കായിരുന്നു. 2020-21ൽ അത് ആറ് ശതമാനമായി താഴ്ന്നു. ചുരുക്കത്തിൽ കൊവിഡ് എന്നത് അസമത്വങ്ങളുടെ കൂടി വൈറസ് ആയിത്തീർന്നിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |