തിരുവനന്തപുരം: പൊലീസിന്റെ വാഹനപരിശോധനയിൽ സേവാഭാരതിയുടെ യൂണിഫോം ധരിച്ചവർ പങ്ക് ചേർന്ന സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഔദ്യോഗിക സംവിധാനത്തോടൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ ഒരു സംഘടനയ്ക്കും അനുവാദമില്ല എന്നാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
ഇത്തരം സന്നദ്ധ പ്രവർത്തകരെ സർക്കാർ തന്നെ ഉൾപ്പെടുത്തി സർക്കാർ തന്നെ രൂപീകരിച്ച കമ്മ്യൂണിറ്റി വോളന്റിയേഴ്സിന്റെ സേനയുണ്ടെന്നും അതിലെ അംഗങ്ങൾക്കാണ് ഇത്തരം കാര്യങ്ങൾക്കായി പോകാനുള്ള അനുമതിയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് സേനയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന വോളന്റിയർമാരെ കഴിഞ്ഞ തവണയും നിയോഗിച്ചിട്ടുണ്ട്. അത് ഏതെങ്കില് സന്നദ്ധ സേനയിൽ പെട്ടവരല്ല.
നമ്മുടെ സമൂഹത്തിൽ നിന്നും പ്രവർത്തന സന്നദ്ധരായിട്ട് വരുന്ന ആളുകളാണ്. അവർക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമുണ്ടെങ്കിലോ, മറ്റേതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെങ്കിലോ അതൊന്നും പ്രദർശിപ്പിച്ചുകൊണ്ട് ഈ പ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കാൻ സാധിക്കില്ല. അത്തരത്തിലുള്ള ഒരു കാര്യവും ഇവിടെ പ്രോത്സാഹിപ്പിക്കുകയില്ല. മുഖ്യമന്ത്രി പറയുന്നു.
പാലക്കാട് കാടാങ്കോടാണ് പൊലീസുകാർക്കൊപ്പം സേവാഭാരതി യൂണിഫോം ധരിച്ചവർ വാഹന പരിശോധന നടത്തിയത്. പൊലീസ് വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകര്‍ ഉൾപ്പടെ സന്നദ്ധ സേവനത്തിന് എത്തിയിരുന്നു. സേവാഭാരതി പ്രവർത്തകർ എത്തിയത് സംഘടനയുടെ പേരെഴുതിയ യൂണിഫോം അണിഞ്ഞാണ്. തുടർന്ന് ഇത് വിവാദമായി മാറുകയായിരുന്നു.
content details: cm pinarayi vijayan reacts to sevabharathi workers assisting police in palakkad.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |