"നമ്മെ നയിക്കുന്ന നീതിശൂന്യമായ ബോധത്തെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വന്തം കാഴ്ചപ്പാടുകളേയും ശീലങ്ങളേയും തിരുത്തുക എന്നത് അത്യധികം ശ്രമകരമായ കാര്യമാണ്. ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന സ്ത്രീ-പുരുഷ സമത്വത്തിന്റെ ഉദാത്ത കാഴ്ചപ്പാടുകൾ സ്വജീവിതങ്ങളിൽ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്ന രാഷ്ട്രീയപ്രവർത്തനം പ്രധാന ഉത്തരവാദിത്വമായി നമുക്ക് ഏറ്റെടുക്കാം."
ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ മാതൃദിന സന്ദേശത്തിൽ നിന്നും കടമെടുത്തിട്ടുളള വാക്കുകളാണ്. സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി എന്നും വാദിച്ചിട്ടുളള ഇടതുപക്ഷം മുഖ്യമന്ത്രി പദവിയിലേക്ക് വനിതയെ പരിഗണിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞില്ലേ എന്ന ചോദ്യം ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട്. നിപയും, കൊവിഡുമൊക്കെ കേരളത്തെ വരിഞ്ഞു മുറുക്കിയപ്പോൾ ആരോഗ്യവകുപ്പിനെ മൂന്നിൽ നിന്നു നയിച്ച കെ.കെ. ശെെലജയെ മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ഒളിഞ്ഞും തെളിഞ്ഞും പല കോണിൽ നിന്നും ഉയർന്നിരുന്നു.
കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ ഏറെ സാദ്ധ്യത കൽപിച്ചിരുന്ന വനിതകളിൽ ഒരാളായിരുന്നു സുശീല ഗോപാലൻ. എന്നാൽ പാർട്ടിക്കുളളിലെ ചിലരുടെ കണക്കൂകൂട്ടലുകൾ വിജയം കണ്ടപ്പോൾ സുശീല ഗോപാലൻ വ്യാവസായ മന്ത്രിയായി. ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന സ്വപ്നം വീദൂരതയിൽ ആണ്ടു. ഈ സംഭവത്തെപറ്റി ബർലിൻ കുഞ്ഞനന്തൻ തന്റെ ആത്മകഥയിൽ പറഞ്ഞതിങ്ങനെ-
ഒളിക്യാമറകൾ പറയാത്തത്, പേജ് നമ്പർ:16
സുർജിത്തിന്റെ രഹസ്യപിന്തുണയോടെ സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കാൻ വി.എസും. പിണറായിയും തീരുമാനിച്ചു. മാരാരിക്കുളത്ത് തന്നെ തോൽപ്പിച്ച സി.ഐ.ടി.യു. ലോബിയോട് പകരംവീട്ടാനുള്ള അവസരമായും വി.എസ്. ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തി.
സുശീല ഗോപാലനെ മുഖ്യമന്ത്രിയാക്കാനാണ് സെക്രട്ടറിയറ്റിന്റെ ധാരണയെങ്കിലും സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാർ മലക്കംമറിഞ്ഞു. യോഗത്തിൽ ഈ നിർദേശം മുന്നോട്ടു വെക്കേണ്ട ഇ.കെ. നായനാർ, സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടത്തിയ പ്രഖ്യാപനം പലരേയും അമ്പരപ്പിച്ചു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഞാൻ തന്നെയാണ് മത്സരിക്കുന്നത് എന്നായിരുന്നുവത്രേ നായനാരുടെ പ്രഖ്യാപനം. അപ്പോൾ കെ.എൻ. രവീന്ദ്രനാഥ് എഴുന്നേറ്റു പറഞ്ഞു, സെക്രട്ടറിയറ്റിൽ എടുത്ത തീരുമാനമാണ് സംസ്ഥാന സെക്രട്ടറി പറയേണ്ടതെന്ന്.
എന്നാൽ, നായനാർ അതൊന്നും ഗൗനിച്ചില്ല. എതിരായി ആരെങ്കിലും മത്സരിക്കുന്നെങ്കിൽ ആവാം എന്നു പറഞ്ഞ് സ്വന്തം സീറ്റിലിരുന്നു. സംസ്ഥാന കമ്മിറ്റി സ്തംഭിച്ചിരിക്കേ, മുഖ്യമന്ത്രിസ്ഥാന ത്തേക്ക് സുശീല ഗോപാലന്റെ പേരും ഉയർന്നുവന്നു. തുടർന്ന് വോട്ടെടുപ്പായി. കെെ പൊക്കി നടത്തിയ വോട്ടെടുപ്പിൽ രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തി ഇ.കെ. നായനാർ തിരഞ്ഞെടുക്കപ്പെട്ടു. സുശീല ഗോപാലന് വോട്ടു ചെയ്യുമായി രുന്ന മൂന്നു പേർ യോഗത്തിന് എത്തിയിരുന്നില്ല.
സംസ്ഥാന സെക്രട്ടറി നായനാർ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടു ക്കപ്പെട്ട സാഹചര്യത്തിൽ പുതിയ സംസ്ഥാന സെക്രട്ടറിയെയും തിരഞ്ഞെടുക്കേണ്ടിവന്നു. ഈ സ്ഥാനത്തേക്ക് നായനാർ നിർദേശിച്ച പേര് ചടയൻ ഗോവിന്ദന്റെതായിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റി അംഗവും സി.ഐ.ടി.യു. ജനറൽ സെക്രട്ടറിയുമായ കെ.എൻ. രവീന്ദ്രനാഥിന്റെ പേരും നിർദേശിക്കപ്പെട്ടു. രഹസ്യ വോട്ടെടുപ്പിൽ ഒൻപതു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചടയൻ തിരഞ്ഞെടുക്കപ്പെട്ടു.
വികാരാധീനനായി ചടയന്റെ കണ്ണുകൾ നിറഞ്ഞു. സുശീല ഗോപാലൻ മുഖ്യമന്ത്രിയാകും എന്ന് ഉറപ്പാക്കിയ സാഹചര്യത്തിൽ അവരുടെ ജാമാതാവുകൂടിയായ ദേശാഭിമാനി ജനറൽ മാനേജർ പി. കരുണാകരൻ സുശീല ഗോപാലനെക്കുറിച്ചുള്ള പ്രത്യേക പതിപ്പ് തയ്യാറാക്കാൻ ദേശാഭിമാനിയിലെ വിശ്വസ്തർക്ക് നിർദേശം നല്കിയിരുന്നു. അപ്രതീക്ഷിതമായി നായനാർ മുഖ്യമന്ത്രിയും ചടയൻ സംസ്ഥാന സെക്രട്ടറിയുമായി. സുശീല ഗോപാലൻ വ്യവസായമന്ത്രിയായി. മുഖ്യമന്ത്രി എന്ന നിലയിൽ തീർത്തും കാര്യക്ഷമതയില്ലാതെ പ്രവർത്തിച്ചതായിരുന്നു നായനാരുടെ മൂന്നാമത്തെ ടേം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |