കണ്ണൂർ: ലോക്ക്ഡൗൺ കാലത്ത് പ്രവർത്തിക്കുന്ന അവശ്യസർവീസ് മേഖലയിലെ ജീവനക്കാർക്ക് ഓഫീസിലെത്താൻ സൗകര്യമില്ലാതെ ബുദ്ധിമുട്ടിൽ. ആരോഗ്യം, ബാങ്ക്, സപ്ലൈക്കോ, മാവേലി സ്റ്റോറുകൾ, റവന്യൂ തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് ജോലിസ്ഥലത്തെത്താൻ പ്രയാസപ്പെടുന്നത്.
വനിതാ ജീവനക്കാരാണ് കൂട്ടത്തിൽ ഏറ്റവും പ്രയാസപ്പെടുന്നത്. ഗ്രാമങ്ങളിൽ സ്ഥിതി ദയനീയമാണ്. മലയോരമേഖലയിലുള്ളവർ ഓഫിസിലെത്താനും തിരിച്ചുപോവാനും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിനായി വലിയ തുക ഇവർക്ക് മുടക്കേണ്ടിവരുന്നു. പെട്രോൾ പമ്പിലും മറ്റും ജോലി ചെയ്യുന്നവരും ഇതെ പ്രയാസം നേരിടുന്നുണ്ട്. ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങൾ കൊവിഡ് ആവശ്യങ്ങൾക്കായി പോകുന്നതിനാൽ യാത്രക്ക് പ്രയോജനപ്പെടുന്നില്ല. അതിനാൽ പലരും സ്വകാര്യ വാഹനങ്ങളെയും ബന്ധുക്കളെയും ആശ്രയിച്ചാണ് ഇപ്പോൾ ഓഫിസിലെത്തുന്നത്.
സഹായത്തിനെത്തുന്നവർക്കും കുരുക്ക്
ഇവരെ കൊണ്ടുവിട്ട് തിരിച്ചുപോകുന്നവരെ പൊലീസ് തടയുന്നതും യാത്രയ്ക്ക് തടസമാകുന്നുണ്ട്. നിലവിൽ ഇത്തരം യാത്രക്കാർക്ക് ഒരു തരത്തിലുള്ള പാസും ഇല്ല. യാത്രാ ഉദ്ദേശ്യം എഴുതി സൂക്ഷിക്കുന്ന സത്യപ്രസ്താവന പൊലീസ് മിക്കപ്പോഴും അംഗീകരിക്കുന്നില്ല. പലയിടത്തും വാഹനം പിടിച്ചുവെക്കുന്ന അവസ്ഥയുണ്ട്.
ഹാജർ നിർബന്ധമായ സാഹചര്യത്തിൽ യാത്രാസൗകര്യമൊരുക്കാൻ സംവിധാനമുണ്ടാവണമെന്നാണ് വനിതാ ജീവനക്കാരുടെ ആവശ്യം. സ്വന്തം വാഹനമില്ലാത്തവർക്ക് സഹായത്തിന് ഒരു വാഹനം സർവീസ് നടത്താൻ അനുമതി നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |