കോന്നി : കൊവിഡിന്റെ രണ്ടാംതരംഗത്തിൽ നാട്ടാനകളും ക്വാറന്റൈനിൽ. കേരളത്തിന് പുറത്ത് കാഴ്ച ബംഗ്ളാവുകളിലും മറ്റ് സംരക്ഷണ കേന്ദ്രങ്ങളിലും പാർപ്പിച്ചിരിക്കുന്ന വന്യമൃഗങ്ങളിൽ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്നാണ് കേരളത്തിലെ നാട്ടാനകളെയും കർശന നിരീക്ഷണത്തിലാക്കാൻ വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും എലിഫെന്റ് സ്ക്വാഡും സംയുക്തമായി നിർദ്ദേശം നൽകിയിരിക്കുന്നത്. കൊവിഡിന്റെ ആദ്യതരംഗത്തിൽ നാട്ടാനകളെ നിരീക്ഷണത്തിലാക്കിയിരുന്നെങ്കിലും രോഗം കണ്ടെത്തിയില്ല.
തുടർന്ന് ഉത്സവങ്ങൾക്ക് ഉപാധികളോടെ ആനകളെ പങ്കെടുപ്പിക്കാൻ അനുമതി നൽകിയിരുന്നു.
കേരളത്തിൽ നാട്ടാനകൾ : 515
(ഇതിൽ കൊമ്പനും പിടിയും
മോഴകളും ഉൾപ്പെടും)
ജില്ലയിൽ നാട്ടാനകൾ : 25
ഇളമുറക്കാരൻ കോന്നി മണികണ്ഠൻ
കോന്നി ആനത്താളത്തിൽ പുതിയതായി എത്തിയ കുട്ടിക്കൊമ്പൻ കോന്നി മണികണ്ഠനാണ് (നാല് മാസം പ്രായം) നാട്ടാനകളിലെ ഇളമുറക്കാരൻ. മലപ്പുറം ജില്ലയിലെ ജനവാസ മേഖലയിൽ കണ്ടെത്തിയ കുട്ടിയാനയെ രണ്ടാഴ്ച മുമ്പാണ് കോന്നിയിൽ എത്തിച്ചത്. കുട്ടിയാന ആയതിനാൽ കൂടുതൽ നിരീക്ഷണം മണികണ്ഠന് ഏർപ്പെടുത്തിയിട്ടുണ്ട്. ആനത്താവളത്തിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല.
നാട്ടാന വിവരങ്ങൾ വിരൽത്തുമ്പിൽ
ആനകളുടെയും ഉടമകളുടെയും പാപ്പാൻമാരുടെയും പേരുവിവരങ്ങൾ, ആനകളെ തിരിച്ചറിയാനുള്ള മൈക്രോചിപ്പ് വിവരങ്ങൾ എന്നിവയ്ക്ക് പുറമെ ആനകളുടെ ഡി.എൻ.എ പ്രൊഫൈൽ ഉൾപ്പടെയുള്ള വിശദാംശങ്ങളും വനം വകുപ്പിന്റെ കൈവശമുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇത് ഉപകരിക്കും.
ആശങ്ക വേണ്ട, നിരീക്ഷണം മതി
നാട്ടാനകളുടെ കൊവിഡ് നിരീക്ഷണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. ആനകൾ ഉത്സവത്തിനും മറ്റുമായി ജനങ്ങൾക്കിടയിൽ പോയിട്ടുണ്ട്. മുൻ കരുതൽ എന്ന നിലയിൽ മാത്രമാണ് നിരീക്ഷണം നടത്തുന്നത്.
ലോക്ക് ഡൗൺ കാലമായതിനാൽ എല്ലാ ആനകളും പന്തിയിലും ഉടമകളുടെ സംരക്ഷിത കേന്ദ്രങ്ങളിലുമുണ്ട്. അതിനാൽ നിരീക്ഷണം എളുപ്പമാണ്. എല്ലാ ആന ഉടമകളും ദേവസ്വങ്ങളും ഇതിനോട് സഹകരിക്കുന്നുണ്ട്. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ ഇതിനായി പ്രവർത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |