SignIn
Kerala Kaumudi Online
Friday, 26 April 2024 12.16 PM IST

കൊവിഡ് ചികിത്സയിൽ പുതിയ പ്രത്യാശ

drdo

കൊവിഡ് ചികിത്സയിൽ വിപ്ളവകരമായ പരിവർത്തനം സാദ്ധ്യമാക്കാൻ ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ശാസ്ത്രസ്ഥാപനങ്ങൾ ചേർന്ന് വികസിപ്പിച്ച പുതിയ ഔഷധത്തിനു കഴിയുമെന്ന വാർത്ത മാനവരാശിക്കു നൽകുന്ന ആശ്വാസം ചെറുതല്ല. കൊവിഡ് രോഗത്തിന്റെ ആദ്യഘട്ടത്തിൽ പാരസെറ്റമോൾ അല്ലാതെ മറ്റൊരു മരുന്നില്ല. തുടക്കത്തിൽത്തന്നെ വൈറസ് വ്യാപനം ഫലപ്രദമായി തടഞ്ഞു നിറുത്താനായാൽ രോഗികൾക്കു മാത്രമല്ല ചികിത്സാ സംവിധാനങ്ങൾക്കും വലിയ മുതൽക്കൂട്ടാകും അത്. ഡി.ആർ.ഡി.ഒ യുടെ കീഴിലുള്ള സ്ഥാപനങ്ങളും റെഡ്ഡീസ് ലാബും ചേർന്ന് വികസിപ്പിച്ച 2- ഡി.ജി എന്ന മരുന്ന് മൂന്ന് ക്ളിനിക്കൽ പരീക്ഷണങ്ങളും കടന്ന് രോഗികൾക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. പായ്ക്കറ്റിൽ പൊടി രൂപത്തിൽ ലഭിക്കുന്ന മരുന്ന് വെള്ളത്തിൽ കലക്കിയാണ് സേവിക്കേണ്ടത്. മൂന്നുദിവസം കൊണ്ടുതന്നെ ഫലപ്രാപ്തി കണ്ടുതുടങ്ങുമെന്നാണ് പരീക്ഷണ ഫലം. ലോകത്തു തന്നെ ആദ്യമാണ് ഇത്തരത്തിലൊരു ഔഷധം കൊവിഡ് ചികിത്സയ്ക്കായി ഇറങ്ങാൻ പോകുന്നത്. രാജ്യത്തിനും പ്രതിരോധ സ്ഥാപനമായ ഡി.ആർ.ഡി.ഒ.യ്ക്കും അഭിമാനം പകരുന്ന മഹാനേട്ടം തന്നെയാണിത്. കൊവിഡ് പിടിപെട്ടാൽ ആദ്യഘട്ടത്തിൽത്തന്നെ ശമിപ്പിക്കാനായാൽ തുടർന്നുണ്ടായേക്കാവുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാകും. പുതിയ മരുന്ന് മൂന്നു ദിവസത്തെ ഉപയോഗം കൊണ്ടുതന്നെ വൈറസ് വ്യാപനം തടഞ്ഞ് രോഗാവസ്ഥ ശമിപ്പിക്കുമെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞത്. വൈറസ് ബാധിത കോശങ്ങളെ കണ്ടെത്തി അതിനെ നശിപ്പിക്കാനുള്ള ശേഷിയുള്ളതാണ് 2- ഡി.ജി എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഇതു സാദ്ധ്യമായാൽ അതീവ സമ്മർദ്ദം നേരിട്ടുകൊണ്ടിരിക്കുന്ന ചികിത്സാ സംവിധാനങ്ങൾക്ക് ലഭിക്കാൻ പോകുന്ന ആശ്വാസം ചെറുതൊന്നുമല്ല.

ഒന്നാംതരംഗത്തിൽ ഭേദപ്പെട്ട നിലയിൽ നിന്ന കേരളം പോലും കൊവിഡ് രണ്ടാം വരവിൽ പാടേ ഉലഞ്ഞുനിൽക്കുന്ന കാഴ്ചയാണ്. രോഗവ്യാപനം എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു. സർക്കാർ ആശുപത്രികൾ പൂർണമായും കൊവിഡ് ചികിത്സയ്ക്കായി മാറ്റുന്നു. സ്വകാര്യ മേഖലയിലേതുൾപ്പെടെ എല്ലാ ആശുപത്രികളിലും കൊവിഡ് ഒ.പികൾ തുറക്കാനാണ് സർക്കാർ നിർദ്ദേശം. രണ്ടും മൂന്നും ആഴ്ച അടച്ചിടൽ പ്രഖ്യാപിച്ച് മറ്റു സംസ്ഥാനങ്ങളും രോഗവ്യാപനം തടയാനുള്ള കഠിന പരിശ്രമത്തിലാണ്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾക്കൊപ്പം ജനങ്ങളും സാഹചര്യങ്ങളുടെ ഗൗരവം പൂർണമായി ഉൾക്കൊണ്ടാൽ മാത്രമേ ഫലമുണ്ടാകൂ എന്ന വസ്തുത മറക്കരുത്. നിർഭാഗ്യവശാൽ കേന്ദ്രത്തിന്റെ വാക്സിൻ നയം ഇപ്പോഴും അവ്യക്തത നിറഞ്ഞതാണ്. ജനങ്ങൾ പ്രതിരോധ കുത്തിവയ്പെടുക്കാൻ പരിഭ്രാന്തരായി ഓടുമ്പോഴും തൊടുഞായങ്ങൾ പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് ഒട്ടും ശരിയല്ല. ജനങ്ങളുമായി അടുത്ത് ഇടപെടുന്ന വിഭാഗക്കാർക്ക് വാക്സിനേഷന് മുൻഗണന ലഭിക്കുന്ന വിധത്തിൽ വാക്സിൻ നയം സമൂലം ഉടച്ചുവാർക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ മന്ദഗതി തുടർന്നാൽ അഞ്ചുവർഷം കഴിഞ്ഞാലും കുത്തിവയ്പിനായി ജനം കാത്തിരിക്കേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID DRDO MEDICINE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.