രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രണ്ട് കോടിയിലധികം പേർ രോഗബാധിതരായി. വാക്‌സിൻ കുത്തിവയ്പുകളും പുരോഗമിക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കാൻ ചാണകത്തിനും ഗോമൂത്രത്തിനും കഴിയുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഒരു ബി ജെ പി നേതാവ് ഗോമൂത്രം കുടിച്ചാൽ കൊവിഡ് വരില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. കൂടാതെ ഗുജറാത്തിൽ ചിലർ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനായി ആഴ്ചയിൽ ഒരിക്കൽ പശു വളർത്തൽ കേന്ദ്രങ്ങളിൽ പോയി ചാണകവും ഗോമൂത്രവും ശരീരത്തിൽ തേച്ചുപിടിപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
ഈ സാഹചര്യത്തിൽ മൂന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ ഡോക്ടർമാർ. ചാണകവും ഗോമൂത്രവുമൊക്കെ ഉപയോഗിക്കുന്നതിലൂടെ കൊവിഡ് വരില്ലെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും, ഇത് മറ്റ് രോഗങ്ങൾ പടരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്നും ഡോക്ടർമാർ പറയുന്നു.
'കൊവിഡിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ചാണകമോ ഗോമൂത്രമോ പ്രവർത്തിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകളില്ല, ഇത് പൂർണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.'-ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞു.
'ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനോ, കഴിക്കുന്നതിനോ ആരോഗ്യപരമായ അപകടസാദ്ധ്യതകളും ഉണ്ട്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് മറ്റ് രോഗങ്ങൾ പടരാൻ സാദ്ധ്യതയുണ്ട്.'-വിദഗ്ദ്ധർ പറഞ്ഞു. അതോടൊപ്പം ഗുജറാത്തിലെയും മറ്റും പശു വളർത്തൽ കേന്ദ്രങ്ങളിൽ ഇത്തരത്തിൽ ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |