കൊല്ലം: ലോക്ക് ഡൗൺ പരിശോധന ശക്തമായിട്ടും ജില്ലയിൽ ബൈക്ക് മോഷ്ടാക്കൾ വിലസുന്നു. കൊട്ടാരക്കര, കുണ്ടറ, പരവൂർ ഭാഗങ്ങളിൽ ഇത്തരത്തിൽ ബൈക്കുകൾ മോഷണം പോയിട്ടുണ്ട്. രണ്ട് മാസത്തിനിടെ കൊട്ടാരക്കര മേഖലയിൽ നിന്ന് മാത്രം ഏഴോളം ബൈക്കുകളാണ് മോഷണം പോയത്. കുണ്ടറ സ്റ്റേഷൻ പരിധിയിൽ വെള്ളിമൺ ഭാഗത്ത് നിന്നും ബൈക്ക് മോഷണം പോയിരുന്നു. കായൽ മാർഗം കടത്തിക്കൊണ്ടുപോയതായാണ് സംശയിക്കുന്നത്. പരവൂരിലും വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്കും ഒരാഴ്ച മുമ്പ് മോഷണം പോയി.
സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല. ഒന്നിലധികം ആളുകളുള്ള അന്യസംസ്ഥാന മോഷ്ടാക്കളെയും പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടിൽ നിന്ന് മോഷ്ടിച്ച കാറുമായി കൊട്ടാരക്കരയിലെത്തിയ മോഷ്ടാക്കൾ കാറിന്റെ ഇന്ധനം തീർന്നതിനെ തുടർന്ന് വാഹനം കരിക്കത്ത് ഉപേക്ഷിക്കുകയും ബൈക്ക് വർക്ക്ഷോപ്പ് നടത്തിപ്പുകാരന്റെ സ്കൂട്ടർ മോഷ്ടിച്ച സംഭവവും ഉണ്ടായിരുന്നു. കന്നാസിൽ പെട്രോൾ നിറച്ച മോഷ്ടാക്കൾ പമ്പ് ജീവനക്കാരന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് കാർ തിരികെയെടുക്കാനായി ചെന്നവർ പൊലീസിനെ ഇടിച്ചിട്ട ശേഷം ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് പരിശോധന ശക്തമായിട്ടും ബൈക്ക് മോഷ്ടാക്കളെ പിടികൂടാനാകാത്തതിൽ നാട്ടുകാരുടെ ഇടയിൽ പ്രതിഷേധം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |