SignIn
Kerala Kaumudi Online
Friday, 26 April 2024 10.14 PM IST

ലോക്ക് ഡൗണിൽ പുറത്തുചാടി ജനങ്ങൾ, പണികൊടുത്ത് പൊലീസ്

lock-down

തൃശൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ആദ്യദിവസങ്ങളിൽ പാലിച്ചെങ്കിലും പിന്നീട് നിർദ്ദേശങ്ങൾ അവഗണിച്ച് ജനങ്ങൾ കൂടുതലായി റോഡുകളിൽ ഇറങ്ങിയതോടെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പൊലീസിന്റെ പരിശോധനയും ശിക്ഷാനടപടികളും കടുപ്പിച്ചു. കൂടുതൽ പൊലീസിനെ നിയോഗിച്ചും പട്രോളിംഗ് കൂട്ടിയും പിക്കറ്റിംഗ് കേന്ദ്രങ്ങൾ വർദ്ധിപ്പിച്ചും അപ്രധാനമായ റോഡുകൾ ഇരുമ്പ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചുമാണ് തൃശൂർ നഗരത്തിൽ സിറ്റി പൊലീസ് നടപടി കടുപ്പിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലുള്ള ജില്ലകൾ അടച്ചിടണമെന്ന് ഐ.സി.എം.ആർ ഇന്നലെ നിർദ്ദേശിച്ചിരുന്നു. ആറുമുതൽ എട്ട് ആഴ്ചവരെ അടച്ചിടണമെന്നാണ് ശുപാർശ. ലോക്ഡൗൺ കർശനമായി നടപ്പാക്കിയാൽ മാത്രമേ അതിവേഗം പടരുന്ന കൊവിഡ് തരംഗത്തെ പിടിച്ചുനിറുത്താനാകൂവെന്നാണ് ഐ.സി.എം.ആറിന്റെ നിഗമനം.

ജില്ലയിലെ അതിർത്തിപ്രദേശങ്ങളിലും വ്യാപകമായി ലോക്ക് ഡൗൺ ലംഘനങ്ങളുണ്ട്. പെരുമ്പിലാവിൽ പാലക്കാട് ജില്ലയിലേക്കുള്ള പ്രവേശന കവാടമായ കല്ലുപുറം ചാലിശ്ശേരി പാതയിലെ കവുക്കോട് പാലത്തിന് സമീപം കുന്നംകുളം പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് സാമൂഹിക വിരുദ്ധർ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഈ റോഡിലെ ഗതാഗതം നിരോധിച്ചിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ബാരിക്കേഡ് വീണ്ടും സ്ഥാപിക്കുകയായിരുന്നു. ഗ്രാമപ്രദേശങ്ങളിലും പൊലീസ് റോന്തുചുറ്റുന്നുണ്ട്. സപ്‌ളൈകോ അടക്കമുളള സ്ഥാപനങ്ങൾ വീടുകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് കർശനമായി തടയുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. എല്ലായിടങ്ങളിലും കടുത്ത പരിശോധന നടത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

  • തൃശൂർ സിറ്റി പൊലീസ് പരിധിയിൽ പിക്കറ്റിംഗ് കേന്ദ്രങ്ങൾ: ഇരുന്നൂറ്
  • കൂട്ടിയത്: 67
  • പൊലീസ് ജീപ്പുകൾ: 55
  • ബൈക്കുകൾ: 47
  • ക്വാറൻ്റൈനിലുളളവരെ നിരീക്ഷിക്കാൻ പൊലീസുകാർ: 1137

പാഴ്സല്‍, ഹോം ഡെലിവറി ജീവനക്കാരെ തടയരുത്: കെ.എച്ച്.ആര്‍.എ
ജില്ലയില്‍ ഹോംഡലിവറി, പാഴ്സല്‍ വിതരണം നടത്തുന്നതിന്ന് പ്രവര്‍ത്തിക്കുന്ന ഇരുപത് ശതമാനം മാത്രം ഹോട്ടലുകളിലെയും ആശുപത്രി കാന്റീനുകളിലെയും ഭക്ഷണ നിര്‍മ്മാണ ജോലിക്കാരെയും ഉടമകളെയും ഡെലിവറി ബോയ്‌സിനെയും ജോലിക്ക് വരുമ്പോള്‍ തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചിട്ട് പോലും അഞ്ഞൂറ് രൂപ പൊലീസ് പിഴ ചുമത്തിയതായി പരാതി വന്നിട്ടുണ്ട്. ജനങ്ങള്‍ ഭൂരിഭാഗവും ഹോട്ടലുകളിലെ പാഴ്സല്‍, ഹോം ഡെലിവറി ഭക്ഷണം ആശ്രയിക്കുന്ന സമയമാണിത്. ലോക് ഡൗണ്‍ സമയത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ച് ഇത്രയേറെ വിഷമങ്ങൾ സഹിച്ച് കുറച്ച് ഹോട്ടലുടമകള്‍ മാത്രമേ പാഴ്സല്‍, ഹോം ഡെലിവറി നടത്തുന്നുമുള്ളൂ. തിരിച്ചറിയല്‍ രേഖ കാണിച്ചിട്ടും ഈ ജീവനക്കാരെയും ഉടമകളേയും തടയാൻ ശ്രമിക്കരുത്.

-സി. ബിജുലാല്‍, ജില്ലാ സെക്രട്ടറി, കേരള ഹോട്ടല്‍ ആൻഡ് റസ്‌റ്റോറൻ്റ് അസോസിയേഷന്‍

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.