ആഗ്ര: പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ 'ഫോളാ' ചെയ്തിരുന്ന ആർഎസ്എസ് പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു. അമിത് ജയ്‌സ്വാളാണ് (42) മരിച്ചത്. ഏപ്രിൽ 29നായിരുന്നു ഇദ്ദേഹം അന്തരിച്ചത്.ആഗ്രയിലെ ആശുപത്രികളിൽ ഒരു കിടക്ക കിട്ടാൻ ഒരുപാട് അലഞ്ഞെങ്കിലും കിട്ടിയിരുന്നില്ല.
അമിതിന് പിന്നാലെ അമ്മയും കൊവിഡ് ബാധിച്ച് മരിച്ചു. വർഷങ്ങളായി മോദിയുടെ ചിത്രം പതിച്ച കാറിലായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്. അമിത് മരിച്ചതിന് പിന്നാലെ സഹോദരി കാറിൽ നിന്ന് മോദിയുടെ ചിത്രം വലിച്ചു കീറി.
രോഗബാധിതനായ അമിതിന് ആശുപത്രിയിൽ കിടക്ക ലഭിച്ചില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ടാഗ് ചെയ്ത് ഇദ്ദേഹത്തിന്റെ കുടുംബം ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി ഇടപെട്ട് കിടക്ക സൗകര്യം നൽകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ ചികിത്സ കിട്ടാതെ 10 ദിവസത്തിനു ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
'മോദിക്കെതിരെയോ യോഗിക്കെതിരെയോ ഒരു വാക്കുപോലും കേൾക്കാൻ അമിത് തയാറായിരുന്നില്ല. ആരെങ്കിലും അവരെക്കുറിച്ച് മോശമായി പറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ മർദ്ദിക്കാൻ വരെ അമിത് തയാറായിരുന്നു. അവൻ മരിച്ച അന്നു തന്നെ ഞാനും ഭർത്താവും കാറിൽ പതിപ്പിച്ചിരുന്ന മോദിയുടെ ചിത്രം കീറിയെറിഞ്ഞു. ഒരിക്കലും മോദിയോട് ക്ഷമിക്കാനാകില്ല.'- മൂത്ത സഹോദരി സോനു അൽഗ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |