തിരുവനന്തപുരം: എയർ ഇന്ത്യ സാറ്റ്സിൽ ജീവനക്കാരിയായിരിക്കെ, വ്യാജ പരാതിയുണ്ടാക്കി എയർപോർട്ട് ജീവനക്കാരനെതിരെ നടപടി എടുപ്പിച്ചെന്നെ കേസിൽ സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഈ മാസം 22 വരെ ക്രെെംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ ദിവസം വനിതാ ജയിലിലെത്തി സ്വപ്നയെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഇന്നലെ ഓൺലൈനായാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്.
പത്ത് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും ഒൻപത് ദിവസം അനുവദിക്കുകയായിരുന്നു.
പ്രതിയെ തമിഴ്നാട്, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ കൊണ്ടുപോയി സാക്ഷികൾക്കൊപ്പം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രെെംബ്രാഞ്ച് കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഇതിനെ സ്വപ്നയുടെ അഭിഭാഷകൻ എതിർത്തെങ്കിലും അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ അശ്വനി നളിൻ 10 ദിവസത്തെ കസ്റ്റഡി എന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. വ്യാജ രേഖ ഉണ്ടാക്കിയ ടെെപ്പ് റെെറ്റർ അടക്കം കണ്ടെത്തണമെന്നും വാദിച്ചു.
2015 ജനുവരിയിലാണ് സ്വപ്ന സുരേഷ്, എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ സാറ്റ്സ് വെെസ് പ്രസിഡന്റ് ബിനോയ് ജേക്കബ് എന്നിവർ ചേർന്ന് എയർ പോർട്ട് ജീവനക്കാരുടെ സംഘടനാ സെക്രട്ടറിയായിരുന്ന പട്ടം സ്വദേശി എൽ.എസ്.സാബുവിനെതിരെ കള്ളപ്പരാതി എയർ പോർട്ട് അതോറിട്ടി ഡയറക്ടർക്ക് അയച്ചത്. സാബു വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നെന്ന പരാതിയിൽ 17 വനിതകളും ഒപ്പിട്ടിരുന്നു. തുടർന്ന് സാബുവിനെ സസ്‌പെൻഡ് ചെയ്തു. സാബു പൊലീസിന് നൽകിയ പരാതിയിലാണ് വ്യാജരേഖ ചമച്ചതിന് ബിനോയ് ജേക്കബിനെയും സ്വപ്നയെയും പ്രതിയാക്കി കേസെടുത്തത്.
എയർ ഇന്ത്യ സാറ്റ്സിന് ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജോലികൾ ഏൽപ്പിച്ചതിലെ ക്രമക്കേട്, എയർ ഇന്ത്യയെ നഷ്ടത്തിലാക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ, എയർ പോർട്ട് അതോറിട്ടിക്ക് ലഭിക്കേണ്ട റോയൽറ്റിയിലെ വെട്ടിപ്പ് എന്നിവ സംബന്ധിച്ച് സാബു സി.ബി.എെക്കും സെൻട്രൽ വിജിലൻസ് കമ്മിഷനും പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായി സാബുവിനെ എയർപോർട്ടിൽ നിന്ന് പുറത്താക്കാനാണ് വ്യാജ പരാതി അയച്ചതെന്നും നിർബന്ധത്തിന് വഴങ്ങിയാണ് പരാതിയിൽ ഒപ്പിട്ടതെന്നുമുള്ള ജീവനക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |