കാസർകോട്: സർക്കാർ അനുവദിച്ച പട്ടയ ഭൂമി കണ്ടെത്താൻ കഴിയാത്തതിന്റെ പേരിൽ എൺപതുപിന്നിട്ട വൃദ്ധയും മകളും കൗമാരക്കാരായ രണ്ടു പേരമക്കളും ഇന്നും കഴിയുന്നത് പ്ളാസ്റ്റിക് ഷീറ്റു കൊണ്ട് മറച്ച കുടിലിൽ.
പുല്ലൂർ പെരിയ നാലാംവാർഡിലെ കനിംകുണ്ട് കലാം കോളനിയിലെ പട്ടിക വർഗ്ഗക്കാരിയായ എച്ച് കല്ല്യാണിയമ്മയ്ക്കും കുടുംബത്തിനുമാണ് ഈ ദുർഗതി.
2018 ൽ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയുടെ പട്ടികയിൽ പെടുത്തിയതാണ് ഈ കുടുംബത്തെ. കല്ല്യാണിയമ്മയും അറുപതു കഴിഞ്ഞ മകൾ കാർത്ത്യായനിയും അവരുടെ മകൾ ഉഷയും കൗമാരക്കാരായ രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് അടച്ചുറപ്പുള്ളൊരു വീടെന്ന സ്വപ്‌നം അധികം താമസിയാതെ യാഥാർത്ഥ്യമാകുമെന്ന ആശ്വാസമായിരുന്നു അന്ന്. എന്നാൽ വീട് നിർമിക്കാനുള്ള സ്ഥലത്തിന്റെ സൈറ്റ് പ്ലാൻ തയ്യാറാക്കുന്നതിനായി റവന്യൂ അധികാരികളെ സമീപിച്ചപ്പോഴാണ് ഇത്രയും കാലം തങ്ങളുടെ കൈവശമുണ്ടായിരുന്ന പട്ടയം നിലവിൽ താമസിക്കുന്ന സ്ഥലത്തിന്റേതല്ലെന്ന് തിരിച്ചറിഞ്ഞത്. റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പട്ടയത്തിൽ കാണിച്ചിട്ടുള്ള സർവേ നമ്പറും അതിർത്തികളും മറ്റൊരിടത്തായിരുന്നു.
1996 ൽ കാർത്യായനിയുടെ പേരിൽ അനുവദിച്ചുകിട്ടിയ പട്ടയമാണിത്. ഭൂമിയുടെ രേഖകൾ ശരിയാകാത്തതിനാൽ സ്വന്തമായൊരു വീടെന്ന സ്വപ്‌നം പൊലിഞ്ഞ കല്ല്യാണിയമ്മ ഇപ്പോഴും പഴയ ചെറ്റക്കുടിലിൽ തന്നെ കഴിയുകയാണ്. മഴ കനത്തു തുടങ്ങിയതോടെ തീർത്തും അപകടാവസ്ഥയിലുള്ള കുടിൽ എപ്പോള്‍ വേണമെങ്കിലും നിലംപൊത്താമെന്ന നിലയിലാണ്. അതെ സമയം തങ്ങൾക്ക് അനുവദിച്ച പട്ടയഭൂമി ഏതാണെന്ന് ചോദിക്കുമ്പോൾ റവന്യു അധികാരികൾ കൈമലർത്തുകയാണ്. അതിലേറെ വിചിത്രമായ സംഗതി കാർത്ത്യായനിക്ക് പട്ടയമായി ലഭിച്ച പെരിയ വില്ലേജിലെ സർവ്വെ നമ്പർ 341 ലെ ഭൂമിയിൽ നിന്ന് ആറു സെന്റ് സ്ഥലം അവരുടെ മകൾ എച്ച്.ഉഷയുടെ പേരിൽ മൂന്ന് കൊല്ലം മുമ്പ് ദാനാധാരം നൽകിയിട്ടുമുണ്ട്. അനുവദിച്ച ഭൂമിയെ സംബന്ധിച്ച് സംശയം നിലനിൽക്കുമ്പോൾ ഈ ഭൂമി എങ്ങിനെ മറ്റൊരാൾക്ക് ആധാരം ചെയ്തുനൽകുന്നുവെന്നതും ദുരൂഹമാണ്.
അത്ഭുതം വേണ്ട, മാറ്റം പതിവാണ്
ലഭിച്ച ഭൂമിയും യഥാർത്ഥ ഭൂമിയും മാറിപ്പോകുന്നത് ജില്ലയിൽ പുതിയ സംഭവമല്ല. പെരിയ വില്ലേജിൽ തന്നെയുള്ള ചെങ്ങറ കോളനിയിലും കാഞ്ഞിരടുക്കത്തെ സായിഗ്രാമം പുനരധിവാസകേന്ദ്രത്തിലും സമാനമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പട്ടയം അനുവദിക്കുന്നതിനുമുമ്പ് കൃത്യമായ പരിശോധന നടത്താതെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പാവപ്പെട്ട കുടുംബങ്ങൾക്ക് മുന്നിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |