തൃശൂർ: രാജ്യത്ത് ആദ്യമായി കൊവിഡ് രോഗിയെ പ്രവേശിപ്പിച്ച ജില്ലാ ജനറൽ ആശുപത്രിയിൽ പി.എം കെയറിലൂടെ ഒരു ഓക്‌സിജൻ പ്ലാന്റ് കൂടി.
രണ്ടാഴ്ചയ്ക്കുള്ളിൽ പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. ഇതു പ്രകാരം ജില്ലാ ജനറൽ ആശുപത്രിയിൽ നിർമ്മാണം ആരംഭിച്ചു. ഒരാഴ്ച മുമ്പ് മെഡിക്കൽ കോളേജിൽ പി.എം കെയറിൽ നിന്ന് അനുവദിച്ച ഒന്നര കോടി രൂപ ചെലവഴിച്ചു ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചിരുന്നു.
അതിന് പിന്നാലെയാണ് ജനറൽ ആശുപത്രിയിലും പ്ലാന്റ് സ്ഥാപിക്കാൻ തുക അനുവദിച്ചത്. രാജ്യത്ത് പുതിയ 52 മെഡിക്കൽ ഓക്‌സിജൻ പ്ലാന്റുകൾ കൂടി സ്ഥാപിക്കുന്നതിന് ഉത്തരവായിരുന്നു. ഇതിൽ ഒന്നാണ് തൃശൂരിലേത്. കേരളത്തിൽ മൂന്ന് പ്ലാന്റ് സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ നിർവഹണചുമതല എച്ച്. എൽ. എല്ലിനാണ്. ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കേണ്ട സൈറ്റിലെ സിവിൽ, ഇലക്ട്രിക്കൽ പ്രവൃത്തികൾ ദേശീയ പാത അതോറിറ്റി ഒഫ് ഇന്ത്യ നിർവ്വഹിക്കും.
ഇരുപത്തിനാല് മണിക്കൂറും ഓക്‌സിജൻ പ്ലാന്റ് പ്രവർത്തിക്കേണ്ടതിനുള്ള പവർ ബാക്കപ്പുള്ള ഡീസൽ ജനറേറ്റർ സംവിധാനവും സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തണം. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് മേയ് 31 ന് മുമ്പായി പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ളതാണ്. ഒരു മിനിറ്റിൽ ആയിരം ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്നതിന് കപ്പാസിറ്റിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. പ്ലാന്റിൽ നിന്നും ഓക്‌സിജൻ പൈപ്പ് ലൈനുകളിലൂടെ വിവിധ വാർഡുകളിലേക്ക് എത്തും.
നന്ദിയും അഭിനന്ദനവും
ഓക്‌സിജൻ പ്ലാന്റ് അനുവദിച്ചപ്പോൾ ജനറൽ ആശുപത്രിയെ പരിഗണിച്ചതിനും മെഡിക്കൽ കോളേജിലേക്ക് പ്ലാന്റ് അനുവദിച്ചതിനും നന്ദി അറിയിച്ച് ടി.എൻ പ്രതാപൻ എം.പി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. പ്ലാന്റ് സ്ഥാപിക്കാൻ തുക അനുവദിച്ച കേന്ദ്ര സർക്കാരിനെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |