ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ 12-ാം ക്ളാസ് ബോർഡ്പരീക്ഷയും റദ്ദാക്കുമെന്ന് സൂചന. രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് മൂലം സി.ബി.എസ്.ഇ പത്താം ക്ളാസ് ബോർഡ്പരീക്ഷ റദ്ദാക്കിയിരുന്നു.
നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് 12-ാംക്ളാസ് പരീക്ഷാ നടത്തിപ്പ് മേയ് അവസാന വാരത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അവലോകനം ചെയ്യുമെന്ന് സി.ബി.എസ്.ഇ വൃത്തങ്ങൾ സൂചിപ്പിച്ചു. പരീക്ഷ റദ്ദാക്കേണ്ടി വന്നാൽ അവലംബിക്കേണ്ട മൂല്യനിർണയ മാർഗങ്ങളെക്കുറിച്ചും ചർച്ച നടക്കുന്നുണ്ട്. കൊവിഡ് വ്യാപനം കഴിഞ്ഞ വർഷത്തെക്കാൾ രൂക്ഷമായതിനാൽ സ്കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കുക ബുദ്ധിമുട്ടാകും.
അതിനിടെ,കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 12-ാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി ബദൽ മാർഗങ്ങളിലൂടെ മൂല്യനിർണയം നടത്തി ഫലപ്രഖ്യാപനം നടത്താൻ സി.ബി.എസ്.ഇക്കും ഐ.സി.എസ്.ഇക്കും നിർദ്ദേശം നൽകണമെന്ന ഹർജി സുപ്രീം കോടതിയിൽ. കൊവിഡ് മൂലം പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ നീട്ടിവച്ച സി.ബി.എസ്.ഇയുടെയും ഐ.സി. എസ്.ഇയുടെയും തീരുമാനം മനുഷ്യത്വ രഹിതമായ നടപടിയാണെന്ന് ഹർജി നൽകിയ അഭിഭാഷക മമതാ ശർമ്മ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |