സ്ഥലം കണ്ടെത്താതെ ജില്ലാ ഭരണകൂടം
കൊല്ലം: കൊല്ലത്ത് അനുവദിച്ച പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥ മൂലം നഷ്ടമാകുമെന്ന് ആശങ്ക. ഓഫീസിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് ഡയറക്ടർ മൂന്നുതവണ കളക്ടർക്ക് കത്തയച്ചിരുന്നു. വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നേരിട്ടെത്തി കളക്ടറെ കാണുകയും ചെയ്തു. പക്ഷെ ഓഫീസിനുള്ള സ്ഥലസൗകര്യം കളക്ടറേറ്റിലില്ലെന്ന് പറഞ്ഞ് കളക്ടർ മറുപടി എഴുതുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 19നാണ് പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകൾ അനുവദിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടത്. 2011ൽ ആരംഭിച്ച വകുപ്പിന് നിലവിൽ തിരുവനന്തപുരത്ത് ഹെഡ് ഓഫീസും എറുണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖലാ ഓഫീസും മാത്രമാണുള്ളത്. വിവിധ പദ്ധതി അപേക്ഷകൾ സ്വീകരിക്കുന്നതും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതുമെല്ലാം മേഖലാ ഓഫീസുകളിലാണ്. തിരുവനന്തപുരം അടക്കമുള്ള ഏഴ് തെക്കൻ ജില്ലകളിലുള്ളവർ അപേക്ഷ നൽകാനും തുടർ കാര്യങ്ങൾക്കും എറുണാകുളത്ത് പോകേണ്ട അവസ്ഥയാണ്. അതുകൊണ്ട് പലരും വകുപ്പിന്റെ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ മടിക്കുകയാണ്. ഏഴ് ജില്ലകളുടെ അപേക്ഷകൾ കൈകാര്യം ചെയ്യേണ്ടിവരുന്നതിനാൽ മേഖലാ ഓഫീസുകളിൽ ജോലി ഭാരവും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് രണ്ട് പുതിയ മേഖലാ ഓഫീസുകൾ കൂടി ആരംഭിക്കാൻ തീരുമാനിച്ചത്.
നഷ്ടപ്പെട്ടേക്കുമെന്ന് ആശങ്ക
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്കായാണ് കൊല്ലം മേഖലാ ഓഫീസ് അനുവദിച്ചത്. ഡെപ്യൂട്ടി ഡയറക്ടർ, ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ ഓരോ തസ്തിക വീതവും അനുവദിച്ചു. കൊല്ലത്ത് എത്രയും വേഗം സ്ഥലം കണ്ടെത്തിയില്ലെങ്കിൽ ഓഫീസ് മറ്റ് ജില്ലയിലേക്ക് പോകാൻ സാദ്ധ്യതയുണ്ട്. മേഖലാ ഓഫീസിന് വളരെ പരിമിതമായ സ്ഥലസൗകര്യം മതി. കളക്ടറേറ്റിൽ സ്ഥലപരിമിതി ഉണ്ടെങ്കിലും നഗരത്തിൽ നിരവധി സർക്കാർ വകുപ്പുകളുടെ കെട്ടിടങ്ങളിൽ സ്ഥലം ഒഴിഞ്ഞുകിടപ്പുണ്ട്. അത് കണ്ടെത്തുന്നതിൽ ജില്ലാ ഭരണകൂടത്തെപ്പോലെ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും വീഴ്ചയാണ് ഉണ്ടാകുന്നത്.
കൊല്ലത്ത് വന്നാലുള്ള ഗുണങ്ങൾ
1. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലക്കാരുടെ എറണാകുളം യാത്ര ഒഴിവാകും
2. കൊല്ലത്തെ കൂടുതൽ വിദ്യാർത്ഥികൾക്ക് വകുപ്പിന്റെ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം
3. വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും
''
മേഖലാ ഓഫീസ് കൊല്ലത്ത് വരുന്നത് പിന്നാക്ക ജനതയ്ക്ക് ഏറെ ഗുണകരമാണ്. പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക്. ഓഫീസ് യാഥാർത്ഥ്യമാക്കാനുള്ള ഊർജ്ജിത ഇടപെടൽ ഉണ്ടാകണം.
അഡ്വ. എസ്. ഷേണാജി
ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കമ്മിറ്റി ജില്ലാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |